കണ്ണൂർ: തുല്യതാ പരീക്ഷയും തുടർ പഠനവും വഴി പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂർ സെക്കൻഡറി തലത്തിലും സമ്പൂർണ സാക്ഷരത നേടാൻ ഒരുങ്ങുന്നു.18 വയസ്സ് പൂർത്തിയായ മുഴുവൻ പേരെയും പത്താം തരം തുല്യതാ പരീക്ഷയെഴുതിച്ച് വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും.
ജില്ലാ സാക്ഷരതാസമിതി യോഗത്തിലാണ് തീരുമാനം. ഇതിനായി തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം അടുത്ത മാസം ചേരും. പദ്ധതിയുടെ ഭാഗമായി പത്താംതരം തുല്യത എഴുതാനുള്ള ജില്ലയിലെ മുഴുവൻ ആളുകളുടെയും കണക്കുകൾ പ്രേരക്മാർ വഴി ശേഖരിക്കും. ജില്ലയിലെ തുടർപഠന കേന്ദ്രങ്ങൾ പൂട്ടാൻ പ്രേരക്മാരുടെ കുറവ് കാരണമാകുന്നുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരക്മാരുടെ നിയമനം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സംസ്ഥാന സാക്ഷരതാ മിഷന് കത്ത് നൽകും.
ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ. കെ.കെ. രത്നകുമാരി, അഡ്വ. ടി. സരള, കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത, പയ്യന്നൂർ കുഞ്ഞിരാമൻ, വി.ആർ.വി ഏഴോം, വി.പി. മോഹനൻ, എൻ.ടി. സുധീന്ദ്രൻ, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സാക്ഷരതാദിനാചരണം എട്ടിന്
ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ എട്ടിന് ജില്ലാ പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സാക്ഷരത പ്രവർത്തകരായ പയ്യന്നൂർ കുഞ്ഞിരാമൻ, വി ആർ.വി ഏഴോം എന്നിവരെയും മൂന്ന് പഠിതാക്കളേയും ആദരിക്കും. പഴയങ്ങാടി സ്വദേശികളായ അൻസില ഇക്ബാൽ, കെ.വി. കുഞ്ഞാമിന, ഇരിട്ടി പായം സ്വദേശിനി കെ.ജാനകി എന്നിവരെയാണ് ആദരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |