50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൈലറ്റ് പദ്ധതി
കണ്ണൂർ: ജനകീയാസൂത്രണത്തിന്റെ 25 വർഷം പിന്നിടുമ്പോൾ അധികാര വികേന്ദ്രീകരണത്തിന് പുതിയ തലമൊരുക്കി സർക്കാർ വാതിൽപ്പടി സേവനപദ്ധതിക്ക് തുടക്കമിടുന്നു. അവകാശപ്പെട്ട സേവനങ്ങൾ ലഭിക്കാതെ പോകുന്ന ജനങ്ങൾക്ക് സന്നദ്ധ സേനാംഗങ്ങളോ അനുബന്ധ സേവനദാതാക്കളോ വീടുകളിൽ നേരിട്ടെത്തി സർക്കാരിന്റെ സാമൂഹികക്ഷേമ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ പ്രദാനം ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്.
വാതിൽപ്പടി സേവനപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു വേണ്ടി ഇതിന്റെ പ്രയോക്താക്കളായ പഞ്ചായത്ത്, നഗര ഭരണ നേതൃത്വം വാതിൽപ്പടി സേവനപദ്ധതി തദ്ദേശ സ്ഥാപനതല കമ്മിറ്റികൾ, ആശാവർക്കർമാർ, സന്നദ്ധ സേന എന്നിവർക്ക് വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്.
50 തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇന്നു മുതൽ പരിശീലനം ആരംഭിക്കും. ഒന്നാം ദിവസം ജനപ്രതിനിധികൾ, രണ്ടാം ദിവസം വാതിൽപ്പടി സേവനപദ്ധതി തദ്ദേശ സ്ഥാപന കമ്മിറ്റി, ആശാ വർക്കർമാർ, മൂന്നാം ദിവസം സന്നദ്ധ സേന അംഗങ്ങൾ എന്നിവർക്കാണ് മുഖാമുഖം പരിശീലനം നൽകുന്നത്. തുടർന്ന് മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും.
ഇവർക്കായി ഈ സേവനങ്ങൾ
വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പു രോഗികൾ, പാരപ്ലീജിയ രോഗികൾ, മാരകരോഗങ്ങൾ ബാധിച്ചവർ, ഭിന്ന ശേഷിക്കാർ തുടങ്ങിയ വിഭാഗത്തിൽപെടുന്ന അതിദരിദ്രർക്കും ഒറ്റപ്പെട്ടുപോയവർക്കും
മസ്റ്ററിംഗ്,ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |