കണ്ണൂർ: ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും വർഗീയപാഠഭാഗങ്ങൾ ഉൾപ്പെട്ട കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ ഉപരോധിച്ചു. സർവകലാശാലയിലെത്തിയ വി.സിയെ പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു.
വി.സിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ സെനറ്റ് യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചുവെങ്കിലും പൊലീസും സെക്യൂരിറ്റി ജീവനക്കാരും തടഞ്ഞു. യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർ അരമണിക്കൂറോളം തടഞ്ഞുവച്ച് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ വിഷയത്തിൽ ചർച്ച നടത്താമെന്ന് പറഞ്ഞതോടെയാണ് വി.സിക്ക് കാറിൽ നിന്നും ഇറങ്ങി സർവ്വകലാശാലയിലേക്ക് കടക്കാനായത്. പിന്നീട് യൂത്ത് കോൺഗ്രസ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് പാഠഭാഗത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും അഞ്ചു ദിവസത്തിനകം പഠിച്ച് റിപ്പോർട്ട് ചെയ്തതിനു ശേഷം തുടർ നടപടി സ്വീകരിക്കാമെന്നും വൈസ് ചാൻസലർ അറിയിച്ചു. അതുവരെ പാഠഭാഗം പഠിപ്പിക്കുന്നത് മരവിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം ഉറപ്പ് നൽകി. തുടർന്ന് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ഭാരവാഹികളായ സന്ദീപ് പാണപ്പുഴ, വി.കെ. അതുൽ, റിജിൻരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |