കൊട്ടിയൂർ: വയലുകളിലെ കാർഷികാവശിഷ്ടങ്ങളിൽ നിന്ന് കൽക്കരിക്ക് സമാനമായ കരി (ബയോ ചാർക്കോൾ) ഉത്പാദിപ്പിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഭുവനേശ്വർ ഐ.ഐ.ടിയിലെ അസി. പ്രൊഫസറും കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയുമായ ഡോ. രമ്യ നീലഞ്ചേരിയും ഗവേഷണ വിദ്യാർത്ഥികളായ ഷർദുൾ നർദേയും നേഹ ശുക്ലയുമടങ്ങുന്ന സംഘം.
വിളവെടുപ്പിന് ശേഷം കത്തിച്ചുകളയുന്ന വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളെ കൽക്കരിക്ക് സമാനമായ കരിയാക്കി മാറ്റാൻ കഴിയുന്ന ടോറിഫാക്‌ഷൻ റിയാക്ടറാണ് ഡോ. രമ്യയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്.
വൈക്കോലിന്റെതുൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങളെ ഇപ്രകാരം കരിയാക്കി മാറ്റുന്നതിലൂടെ ഇവ കത്തിക്കുമ്പോഴുണ്ടാകുന്ന വായുമലിനീകരണത്തിന് പരിഹാരമാകും. കൽക്കരിയുടെ ആവശ്യം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് കർഷകർക്ക് ഇതൊരു വരുമാന മാർഗ്ഗമാക്കിമാറ്റാം.
അഞ്ചുകിലോഗ്രാം വൈക്കോൽ ഉപയോഗിക്കാവുന്ന റിയാക്ടറാണ് ഇവർ നിർമ്മിച്ചെടുത്തത്. അഞ്ചുലക്ഷത്തോളം രൂപ ചെലവായി.
എൻ.ടി.പി.സിയുടെ അംഗീകാരം
കഴിഞ്ഞ മാർച്ചിൽ ദേശീയ താപോർജ നിലയവും (എൻ.ടി.പി.സി) എനർജി എഫിഷ്യൻസി സർവ്വീസസ് ലിമിറ്റഡും (ഇ.ഇ.എസ്.എൽ) ചേർന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ഗ്രീൻ ചാർക്കോൾ ഹാക്കത്തണിൽ ഇവരുടെ പ്രോജക്ടിന് ഇന്നവേഷൻ പുരസ്കാരം ലഭിച്ചു. മൂന്നു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുമുണ്ടായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ടീമുകളുമായി വിവിധ തലങ്ങളിൽ നടന്ന ചലഞ്ചിൽ അവസാന റൗണ്ടിൽ ഡൽഹിയിൽ പങ്കെടുത്ത 30 ടീമുകളിൽ നിന്നുമാണ് ഡോ. രമ്യയുടെ നേതൃത്വത്തിലുള്ള ടീമിന് അവാർഡ് ലഭിച്ചത്.
ഡോ. രമ്യ നീലഞ്ചേരി
ചെന്നൈ ഐ.ഐ.ടിയിൽ നിന്നും ഗോൾഡ് മെഡലോടെ എം.ടെക് പാസ്സായ ഡോ. രമ്യ തുടർന്ന് തായ്‌വാൻ നാഷണൽ ചൗതാംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ജർമ്മൻ അക്കാഡമിക്ക് എക്സ്ചേഞ്ച് ഫെലോഷിപ്പ്, ഗോൾഡൻ ബാംബു സ്കോളർഷിപ്പ് തായ്‌വാൻ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ തായ്‌വാൻ ഫെലോഷിപ്പ്, വിവ ഔട്ട് സ്റ്റാൻഡിംഗ് വിമൻ ഇൻ എൻജിനീയറിംഗ് അവാർഡ്, യൂറോപ്യൻ റിസർച്ച് കൗൺസിൽ മൊബിലിറ്റി ഗ്രാൻഡ് എന്നിവ കരസ്ഥമാക്കി. വിവിധ പരീക്ഷണങ്ങളിൽ നിന്നുള്ള മുപ്പിതിൽപ്പരം കണ്ടുപിടുത്തങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടി.പ്രൊഫസർ ഡോ. മാധവ് കുമാറിന്റെ ഭാര്യയും കൊട്ടിയൂർ തെക്കേടത്ത് മാധവ വാര്യരുടെയും ഓമനയുടെയും മകളുമാണ് ഡോ. രമ്യ.
മണിക്കൂറിൽ 10 കിലോഗ്രാം എന്ന തോതിൽ ഒരു ദിവസം 100 കിലോഗ്രാം ഉത്പാദിപ്പിക്കാവുന്നതും ഒരു കോടിയോളം രൂപ ചെലവുവരുന്നതുമായ റിയാക്ടറിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും.
ഡോ. രമ്യ നീലഞ്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |