കണ്ണൂർ: വൈദ്യുതി ബില്ല് അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാൻ കെ.എസ്.ഇ.ബി. ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് സമയം നീട്ടി നൽകാത്തതിൽ ആക്ഷേപവും ഉയരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന് മുൻപ് രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയായിരുന്നു പ്രധാന വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ പണമടക്കാൻ സമയം. എന്നാൽ ഇത് രാവിലെ ഒൻപതു മുതൽ മൂന്നു വരെ ആയി വെട്ടിക്കുറച്ചിരിക്കുകയാണിപ്പോൾ.
ഉപഭോക്താക്കളുടെ തിരക്കായിരുന്നു നേരത്തെ കൗണ്ടറുകൾ നിശ്ചയിച്ചതിലെ മാനദണ്ഡം. ജോലിക്ക് പോകുന്നവർക്ക് അനുഗ്രഹമായിരുന്നു ഇത്തരം കൗണ്ടറുകൾ. തൊഴിൽ നഷ്ടപ്പെടുത്താതെ വൈദ്യുതി ബില്ലടക്കാനാവുമെന്നതാണ് പ്രത്യേകത. അതോടൊപ്പം വൈദ്യുതി ബില്ല് ഓൺലൈനായി അടക്കാമെന്ന ഉത്തരവുമിറങ്ങി. സാധാരണക്കാരിൽ ഏറെ പേർക്കും സ്വന്തമായി ഓൺലൈനായി പണമടക്കാനുള്ള മികവ് ഇല്ല. അതിനാൽ ഒട്ടേറെ ആളുകൾ അക്ഷയ കേന്ദ്രങ്ങളെയും മറ്റും ആശ്രയിച്ചതോടെ അധിക തുക പലർക്കും ബാദ്ധ്യതയായി. ജോലി ഒഴിവാക്കിയും ചിലർ പണമടക്കാൻ നിർബ്ബന്ധിതമായിട്ടും വൈദ്യുതി വകുപ്പ് അധികൃതർ ഏർപ്പെടുത്തിയ ക്രമീകരണം പുനഃപരിശോധിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.
ഷിഫ്റ്റ് ഒഴിവായി; ഇനി ഒരു കാഷ്യർ മാത്രം
പ്രധാന സെക്ഷൻ ഓഫീസുകളിൽ രാവിലെ എട്ടു മുതൽ ആറു വരെ പണം സ്വീകരിച്ചിരുന്ന കാലത്ത് രണ്ട് ഷിഫ്റ്റായാണ് ജീവനക്കാർ ഉണ്ടായിരുന്നത്. പുതിയ സമയക്രമം ഏർപ്പെടുത്തിയതോടെ കൗണ്ടറിൽ ഒരു കാഷ്യർ മാത്രമായി. സെക്ഷൻ ഓഫീസുകളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണം വൈദ്യുതി വകുപ്പിൽ തൊഴിൽ നിരോധനമെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പൊതുമേഖല സ്വകാര്യവത്ക്കരിക്കുന്നതിൽ നയപരമായി വിയോജിപ്പുള്ള ഇടതുപക്ഷ ഭരണത്തിൽ സ്വകാര്യ മേഖലയ്ക്ക് വാതിൽ തുറന്നുകൊടുക്കുന്നതാണ് സെക്ഷൻ ഓഫീസുകളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണമെന്ന വിമർശനം ജീവനക്കാർക്കിടയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |