ചെറുവത്തൂർ: കൊവിഡ് കാലത്ത് ബാങ്കുകളിലെ തിക്കും തിരിക്കും നിയന്ത്രണവുമൊക്കെ കണ്ട് പരിതപിക്കുന്നവർ ചെറുവത്തൂർ തിമിരി സർവീസ് സഹകരണ ബാങ്കിൽ എത്തണം. പണമിടപാട്, പണയവായ്പ, പലിശ സ്വീകരിക്കൽ, തുടങ്ങിയ എല്ലാതരം സേവനവും 24മണിക്കൂറിലും ഈ മാസം മുതൽ തിമിരി ബാങ്കിൽ ലഭ്യമാണ്. ആശുപത്രി കേസുകളിലടക്കം ഈ സേവനം ആളുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് സെക്രട്ടറി കെ.വി.സുരേഷ് കുമാർ സാക്ഷ്യപ്പെടുത്തുന്നു.
ഊഴമിട്ട് രണ്ട് ജീവനക്കാരും സെക്യുരിറ്റി ജീവനക്കാരനെയുമാണ് രാത്രികാല സേവനത്തിനായി ബാങ്ക് നിയോഗിച്ചിരിക്കുന്നത്.1952ൽ ഐക്യനാണയ സംഘമായി കേവലം 25 അംഗങ്ങളോടെ പ്രവർത്തനം തുടങ്ങിയ ബാങ്ക് ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന സ്ഥാപനമാണ്. കമ്മ്യൂണിസ്റ്റ്, കർഷക വിപ്ളവകാരി ടി.കെ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടി.കെ.ചന്തനായിരുന്നു സ്ഥാപനത്തിന്റെ ആദ്യ ഓണററി സെക്രട്ടറി. ഇന്ന് വി.രാഘവൻ പ്രസിഡന്റായുള്ള ഭരണസമിതിയും കെ.വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 32 ജീവനക്കാരുമാണ് ബാങ്കിനെ നയിക്കുന്നത്.
25 പേരുമായി തുടങ്ങിയ ബാങ്കിൽ ഇപ്പോൾ വിവിധ ക്ളാസുകളിലായി 33,000 അംഗങ്ങളുണ്ട്. ചെറുവത്തൂരിനടുത്ത ഞാണങ്കൈ ഹെഡ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബ്രാഞ്ച് ഉൾപ്പെടെ അഞ്ച് ശാഖകൾ (ഞാണങ്കൈ, തിമിരി, മുണ്ട, ചെമ്പ്രകാനം, വലിയപൊയിൽ) വേറെയും പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് വൺ സൂപ്പർ ഗ്രേഡ് റാങ്കിലുള്ള ബാങ്കിന് 155 കോടി രൂപയാണ് പ്രവർത്തനമൂലധനം. വായ്പയായി 93 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 150 കോടി രൂപയുടെ ഡെപ്പോസിറ്റും ബാങ്കിലുണ്ട്.
ആധുനിക സൗകര്യങ്ങളോടുകൂടിയ പോളിക്ളിനിക്, മെഡിക്കൽ ലാബ്, പ്രധാനമന്ത്രി ജൻ ഔഷധി, നീതി മെഡിക്കൽ സ്റ്റോർ, ആംബുലൻസ്, ഫ്രീസർ സേവനം, ഓഡിറ്റോറിയം, കൺസ്യൂമർ സ്റ്റോർ, റേഷൻ കട തുടങ്ങിയ സേവനങ്ങളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്. കാസർകോട് ജില്ലയിൽ മുഴുവൻ ദിവസവും എയിംസിൽനിന്നുള്ള ഡോക്ടറുടെ സേവനം ലഭ്യമായ സ്ഥാപനംകൂടിയാണ് ബാങ്കിന്റെ പോളി ക്ളിനിക്.
2006 മുതൽ ബാങ്കിന്റെ പ്രവർത്തന സമയം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ദീർഘിപ്പിച്ചിരുന്നു. എന്നാൽ സേവനസമയം കൂടുതൽ വേണമെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ ഒന്നുമുതൽ 24 മണിക്കൂറും ഇടപാട് നടത്താനുള്ള തീരുമാനത്തിന് പിന്നിൽ. സേവന സമയം വർദ്ധിപ്പിച്ചതിലൂടെ ഇടപാടുകാരുടെ ബുദ്ധിമുട്ടും തള്ളക്കയറ്റവും കുറക്കാൻ സാധിച്ചു-
സെക്രട്ടറി കെ.വി.സുരേഷ് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |