കണ്ണൂർ: കേരളത്തിലെ മതസൗഹാർദ്ദം തകർക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചിലർ മതങ്ങളെ മറയാക്കി തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുവെന്ന സി.പി.എം സമ്മേളന റിപ്പോർട്ടിലുള്ള കാര്യം ബി.ജെ.പി പണ്ടെ പറഞ്ഞതാണ്. നാർകോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗത്തിന് പല മാനങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ വളർന്നുകൊണ്ടിരിക്കുന്നത് ഒരു യാഥാർഥ്യമാണ്.
അതിന്റെ പേരിൽ ഒരു മതത്തെയും ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ സമാധാന ജീവിതത്തിന് പോറലേൽപ്പിക്കുന്ന അന്തരീക്ഷം തകർക്കുന്ന യാതൊരു കാര്യവും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. ആ ഒരു കരുതൽ എല്ലാവരുടെ ഭാഗത്തു നിന്നും എപ്പോഴും ഉണ്ടാകണം.ഓരോരുത്തർക്കും ഇഷ്ടമുള്ള മതം സ്വമേധയാ സ്വീകരിക്കുന്നതിൽ ഇവിടെ ആരും എതിരല്ല. ഇപ്പോൾ നടക്കുന്ന കോലഹലങ്ങൾ വാസ്തവത്തിൽ അതു സംവാദങ്ങളല്ല വിവാദങ്ങളാണെന്ന് പറയേണ്ടി വരും. എല്ലാ മതങ്ങളെയും സ്‌നേഹനിർഭരമായി ഒരുമിച്ചു കൊണ്ടുപോവാനുള്ള ആത്മസംയമനത്തോടു കൂടിയുള്ള സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |