SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.44 AM IST

കണ്ണൂർ സർവ്വകലാശാല @ 25

kannuruni

കണ്ണൂർ: ഉത്തരമലബാറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രകാശഗോപുരമായി നിൽക്കുന്ന കണ്ണൂർ സർവ്വകലാശാലയ്ക്ക് ഇന്ന് 25 വയസ്. സിൽവർ ജൂബിലി നിറവിലും സർവകലാശാലയിലെ വികസന പ്രവർത്തനങ്ങൾ ഇനിയും പൂർണതയിലെത്തിയിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളുടെയും വയനാട് മാനന്തവാടി താലൂക്കിന്റെയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് സർവകലാശാലയുടെ പിറവി. ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ദേശീയ–അന്തർദേശീയ ഗവേഷണ പ്ലാറ്റ്‌ഫോമുകൾ, സുസ്ഥിര വികസനത്തിനുള്ള നൈപുണ്യം നേടാൻ ഗ്രാമീണ സമൂഹത്തെ പ്രാപ്തരാക്കൽ എന്നിവ ദൗത്യമായി പ്രഖ്യാപിച്ചാണ് 1996 ൽ സർവ്വകലാശാല പ്രവർത്തനം തുടങ്ങുന്നത്. ശാസ്ത്ര ഗവേഷണ മേഖലയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്.
നാക് ബി ഗ്രേഡ് അംഗീകാരമുള്ള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ ഉയർന്ന ഗ്രേഡ് കൈവരിക്കാനുള്ള ദൗത്യം തുടരുന്നു. കാൻസർ മരുന്ന് നിർമിക്കാനുള്ള യു.എസ് പേറ്റന്റ് സർവകലാശാലയുടെ ബയോടെക്‌നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിലെ അദ്ധ്യാപകഗവേഷക സംഘം നേടി. വിപുലമായ സൗകര്യങ്ങളോടെ സ്റ്റുഡന്റ് അമിനിറ്റി സെന്ററും ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലും ബിസിനസ് ഇൻക്യുബേഷൻ സെന്ററും പുതിയ കാലത്തെ പ്രതീക്ഷകളാണ്.

മൾട്ടി കാമ്പസ്
മൾട്ടി കാമ്പസ് സംവിധാനത്തിലൂന്നിയുള്ള വികേന്ദ്രീകൃത പഠനസംവിധാനമാണ് പ്രധാന സവിശേഷത. താവക്കര, മാങ്ങാട്ടുപറമ്പ്, ധർമശാല, പയ്യന്നൂർ, പാലയാട്, കാസർകോട്, നീലേശ്വരം, മഞ്ചേശ്വരം, മാനന്തവാടി എന്നീ ഒമ്പത് കാമ്പസുകളും 28 പഠനവകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

വികസനം മുടക്കുന്ന വിവാദങ്ങൾ

കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വിവാദങ്ങൾ സർവ്വകലാശാലയെ വിട്ടൊഴിയുന്നില്ല. വിവാദ സിലബസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിവാദങ്ങളുടെ കാര്യത്തിൽ ദേശീയശ്രദ്ധ നേടുന്നതിലുള്ള മിടുക്ക്, മികവ് പ്രകടിപ്പിക്കുന്നതിലും കാണിക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. സർവകലാശാലയ്ക്ക് കീഴിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതി പോലും നഷ്ടപ്പെട്ടിരിക്കയാണ്. നാക്, എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ സർവകലാശാലയെക്കാൾ നിലവാരം പുലർത്തുന്ന നിരവധി കോളേജുകളുമുണ്ട്. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിൽ ഇപ്പോഴും താത്കാലികക്കാരാണ്. നിർണായക കാര്യങ്ങളിൽ വൈസ് ചാൻസലറെ സഹായിക്കേണ്ട പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവർ. പഠനവകുപ്പുകളിലെ ഫീസ് നിരക്ക് മറ്റു സർവകലാശാലകളെക്കാൾ കൂടുതലാണെന്നതും വിദ്യാർത്ഥികൾ മുഖം തിരിഞ്ഞു നിൽക്കാൻ കാരണമാകുന്നു. വിദ്യാർത്ഥിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പാക്കാതെയാണ് ഈ പകൽകൊള്ള നടക്കുന്നത്. നൂറ്റമ്പതോളം സ്ഥിരം അദ്ധ്യാപകരുടെ ഒഴിവും ഇവിടെയുണ്ട്.

കേന്ദ്ര സർക്കാരിന്റെ ദേശീയ റാങ്കിംഗിൽ ഇരുന്നൂറിൽ ഒന്നായി പോലും ഇടംപിടിക്കാൻ സർവകലാശാലയ്ക്ക് കഴിയാതെ വന്നതും അവസാനിക്കാത്ത വിവാദങ്ങളാണ്. ഇരുപത്തിയേഴാം റാങ്കിൽ കേരള സർവകലാശാലയും 31ൽ എം.ജി സർവകലാശാലയും അറുപതാം റാങ്കിൽ കോഴിക്കോട് സർവകലാശാലയും 44ൽ കുസാറ്റും ഇടം നേടിയപ്പോഴാണ് കണ്ണൂർ സർവകലാശാല എങ്ങുമെത്താതെ നിൽക്കുന്നത്.

ദേശീയ റാങ്കിംഗിൽ മികച്ച സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ അടുത്തവർഷം സ്ഥാനം കിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അദ്ധ്യാപകരുടെ എണ്ണം കുറവാണെന്നതു യാഥാർത്ഥ്യമാണ്. 75 അദ്ധ്യാപകരെ നിയമിക്കാൻ സർക്കാരിനോട് അനുവാദം ചോദിച്ചിട്ടുണ്ട്.

ഡോ. സാബു അബ്ദുൾഹമീദ്, പ്രൊ. വൈസ് ചാൻസലർ

കോളേജുകൾ 105

വിദ്യാർഥികൾ 70,790

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, UNIVESITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.