കണ്ണൂർ: സംഗീത ലോകത്തിനായി തലശ്ശേരി അഭിമാനപൂർവം സമർപ്പിച്ച കെ. രാഘവന്റെ ജീവചരിത്രം ആദ്യമായി 'കെ. രാഘവൻ ഈണങ്ങളുടെ രാജശിൽപ്പി' എന്നപേരിൽ പുറത്തിറങ്ങുന്നു. കണ്ണൂർജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റും എഴുത്തുകാരനും പ്രഭാഷകനുമായ മുകുന്ദൻ മഠത്തിലാണ് രചയിതാവ്.
മാഷ് ജീവിച്ചകാലം പലതവണ നേരിട്ടും അതിനുശേഷം മകൻ കനകാംബരനുൾപ്പെടെ പലരുമായും ബന്ധപ്പെട്ടുമാണ് പുസ്തകം പൂർത്തിയാക്കിയത്. പതിനഞ്ച് അദ്ധ്യായങ്ങളിലായി 160 പേജുകളിലാണ് ഇതിന്റ ഉള്ളടക്കം.
അമ്പതിലേറേ സിനിമാഗാനങ്ങൾക്കും അതിലേറേ നാടകഗാനങ്ങൾക്കും സംഗീതം നൽകി തൊട്ടതെല്ലാം പൊന്നാക്കി രാഘവൻ മാസ്റ്റർ. ഒപ്പം, തലായി കടപ്പുറത്തെ ഒരു മനുഷ്യൻ ത്യാഗത്തിന്റെയും സഹനത്തിന്റെയും കനൽവഴിയിലൂടെ സഞ്ചരിച്ച് സ്വന്തമായൊരു സംഗീത സാമ്രാജ്യം പണിതതിന്റെ ഹൃദയസ്പർശിയായ വിവരണങ്ങൾ ഈ പുസ്തകത്തെ ആസ്വാദനാനുഭൂതിയിലെത്തിക്കുന്നുണ്ട് .'നിർമ്മാല്യം' സിനിമയിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളുടെ ഘോഷയാത്രയായി. അത് പത്മശ്രി, കണ്ണൂർ സർവ്വകലാശാലാ ഹോണററി ബഹുമതിവരെ എത്തി നിന്നു.
2014 ഒക്ടോബർ 19ന് വിടപറഞ്ഞ രാഘവൻ മാഷ് തലശ്ശേരി സെന്റിനറി പാർക്കിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
ഒക്ടോബർ അവസാന വാരം മുഖ്യമന്ത്രി പിണറായി വിജയൻ മാഷുടെ ശവകുടീരത്തിനരികിലുള്ള മനോഹര ശിൽപ്പത്തെ സാക്ഷിയാക്കി പുസ്തകം പ്രകാശനം ചെയ്യുമെന്ന് മുകുന്ദൻ മഠത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |