കൂത്തുപറമ്പ്: ഒഴുകുന്ന വീടുകളിൽ കയറി ഉല്ലസിക്കണമെങ്കിൽ ഇനി കുട്ടനാട്ടിലോ, ആലപ്പുഴയിലോ പോകണമെന്നില്ല. വേങ്ങാട് കാവിൻ പള്ളയിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയിലെത്തിയാലും മതി. കരിങ്കൽ ക്വാറിയിലെ വൻവെള്ളക്കെട്ടിലാണ് കൂട് മത്സ്യകൃഷിക്കൊപ്പം ഫ്‌ളോട്ടിംഗ് ഹൗസും ഒരുക്കിയിട്ടുള്ളത്.
വേങ്ങാട് സ്വദേശിയായ ജയരാജൻ കൂർമ്മയാണ് ജലകന്യക എന്ന പേരിൽ ഒഴുകുന്ന വീട് ഒരുക്കിയിട്ടുള്ളത്. ആരെയും ആകർഷിക്കുന്ന തരത്തിലാണ് പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തിലുള്ള ഈ വീട്. ക്വാറിയിൽ 2019 മുതൽ ശുദ്ധജല കൂട് മത്സ്യകൃഷി ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് ടൂറിസം സാധ്യത ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഒഴുകുന്ന വീട് എന്ന ആശയം ഉദിച്ചത് .മത്സ്യകൃഷിയുടെ ഭാഗമായുള്ള കൂടിൽ ബാരലുകൾ ഘടിപ്പിച്ചാണ് ഫ്‌ളോട്ടിംഗ് ഹൗസ് ഒരുക്കിയിട്ടുള്ളത്. 12 ബാരലുകൾ അടുക്കി വച്ചാണ് ഒഴുകുന്ന വീടിന്റെ നിർമ്മാണം. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയ വീടിന് ഒന്നര ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്.
നിരവധി പേരാണ് ഒഴുകുന്ന വീട് കാണാൻ എത്തുന്നത്. വേങ്ങാട്, വട്ടിപ്രം മേഖലയിൽ മാത്രം നാൽപ്പതോളം ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശുദ്ധജല സ്രോതസ്സുകളുടെ വൻശേഖരമായ ഇവയെല്ലാം ഉപയോഗപ്പെടുത്താനായാൽ വൻ സാധ്യതകളാണ് തുറന്നു കിട്ടുക.
3000 തിലോപ്പിയ മത്സ്യങ്ങൾ
മത്സ്യകൃഷിയിൽ 5 കൂടുകളിലായി 3000 തിലോപ്പിയ മത്സ്യങ്ങളാണ് ഉള്ളത്. ഈ കൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത് മലബാറിൽ ആദ്യമായി കൂട് മത്സ്യകൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ പി.എം ദിനിൽ പ്രസാദ് ആണ്. ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ഇതിന്റെ വിളവെടുപ്പാണ് ഇപ്പോൾ.
ആവശ്യക്കാർക്ക് ഇവിടെ വന്ന് മീൻ പിടിച്ച് പാകം ചെയ്ത് കഴിക്കാനും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കുറച്ച് സമയം ചെലവഴിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഈ ആശയത്തിന് ടൂറിസം വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
ജയരാജൻ കൂർമ്മ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |