കണ്ണൂർ: തള്ളിതീർക്കുന്ന മാലിന്യത്തെ ഉൾകൊള്ളാൻ കഴിയാത്ത നിലയിലാണ് ചിറക്കൽ ചിറ. പെരുമഴ പോലെ പ്രഖ്യാപനങ്ങൾ വന്നെങ്കിലുംആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ. അധികൃതർ മുഖം തിരിഞ്ഞു നിൽക്കുമ്പോൾ നശിക്കുന്നത് ഏഷ്യയിലെ തന്നെ എറ്റവും വലിയ മനുഷ്യ നിർമ്മിത ജല സ്രോതസാണ്.വീണ്ടും ചിറ നവീകരിക്കാൻ പദ്ധതിയൊരുങ്ങുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഹോട്ടൽ മാലിന്യങ്ങളും മാടുകളുടെ അവശിഷ്ടങ്ങളും പ്ളാസ്റ്റിക് കുപ്പികളും മദ്യകുപ്പികളും എല്ലാം കൊണ്ട് ചിറ ഇപ്പോൾ നിറഞ്ഞിരിക്കയാണ്. എല്ലാ വർഷവും വഴിപാടു പോലെ നവീകരണം നടക്കുമെങ്കിലും അതൊന്നും പൂർണതോതിലെത്താറില്ല. 2017ൽ ലക്ഷങ്ങൾ ചെലവഴിച്ച് വമ്പിച്ച നവീകരണ മാമാങ്കം നടന്നതിന് പിന്നാലെ തൊട്ടടുത്ത വർഷങ്ങളിലും നവീകരണ മഹാമഹം മുടക്കമില്ലാതെ നടന്നു. 2.30 കോടി രൂപയാണ് കഴിഞ്ഞ സർക്കാർ നവീകരണത്തിനായി അനുവദിച്ചത്.
മൂന്നു വർഷം മുമ്പ് നൂറു കണക്കിന് സന്നദ്ധ പ്രവർത്തകർ ചേർന്നാണ് നവീകരണം നടത്തിയിരുന്നത്. ചിറയുടെ സംരക്ഷണത്തിനു വേണ്ടി ജനകീയ കുട്ടായ്മകളുടെയും മറ്റും ഇടപെടലിന്റെ ഭാഗമായി 2016ൽ ഹരിത കേരളം മിഷൻ ജില്ലാതല പദ്ധതിയിൽ ഉൾകൊള്ളിച്ച് രണ്ടാം ഘട്ടം നവീകരിച്ചിരുന്നു. ചിറയിലുണ്ടായിരുന്ന പായലുകളും ചെടികളും നീക്കം ചെയ്യുന്ന പ്രവൃത്തി മാത്രമാണ് അന്നു നടത്തിയത്. മാസങ്ങൾ പിന്നിട്ടതോടെ ചിറ പഴയപടിയായി .
മണ്ണ് മാറ്റാൻ ഇടമില്ല
നവീകരിക്കുന്ന സമയത്ത് ചിറയിൽ നിന്നു നീക്കം ചെയ്യുന്ന മണ്ണ് മാറ്റാനുള്ള സ്ഥലവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജലവിഭവ വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് നവീകരണം ഇത്രയും വൈകാൻ കാരണമായതെന്നും ആരോപണമുണ്ട്. ചിറയുടെ ശോചനീയ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉൾപ്പടെ ചിറ സന്ദർശിച്ചിരുന്നു. നവീകരിച്ചാലും ചിറ പഴയതുപോലെ തന്നെ നിലനിർത്തണമെന്നും മറ്റു പദ്ധതികൾ ഒന്നും പാടില്ലെന്നും ചിറക്കൽ കോവിലകം സർക്കാരിന് മുന്നിൽ നിർദ്ദേശം വച്ചിരുന്നു.
നവീകരണം ലക്ഷ്യമിടുന്നത്
നടപ്പാത നിർമ്മാണം
മലിന ജലം ഒഴുകുന്നത് തടയുക
തോടുകൾ വഴിതിരിച്ച് വിടുക
കൽപ്പടവുകളുടെ നവീകരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |