തളിപ്പറമ്പ്: നാലുവർഷം കൊണ്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നുകണ്ട യാത്രാനുഭവങ്ങളെ പുസ്തകരൂപത്തിലാക്കി തിരുവല്ല സ്വദേശിയായ തുളസികൃഷ്ണൻ. വെയിലും തണലും എന്ന പേരിട്ടിരിക്കുന്ന പുസ്തകം അനുഭവങ്ങളുടെ ഒരു കലവറയാണ്. കയ്യിൽ ഒരു രൂപപോലും ഇല്ലാതെ തണുപ്പും കടുത്ത ചൂടും സഹിച്ച് രോഗബാധിതനായി മരിച്ചുവീണേക്കാമെന്ന അവസ്ഥയിൽ പോലും ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്.
ജീവിതത്തിലെ സുഖങ്ങളും സ്വപ്നങ്ങളും മാത്രമല്ല, ദുരിതങ്ങളും അനുഭവിച്ചറിയണമെന്ന ആഗ്രഹമാണ് നാലുവർഷം നീണ്ട യാത്രയെന്ന് അദ്ദേഹം പറഞ്ഞു.ഗുരുദേവൻ സ്ഥാപിച്ച നിരവധി ധർമ്മസ്ഥാപനങ്ങൾ ആശ്രയവും അഭയവും നൽകി ഈ യാത്രയുടെ ഉദ്ദേശശുദ്ധിയെ പ്രോത്സാഹിപ്പിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു.20 സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്രയിൽ പൊതുജന ആശ്രയ അഭയ കേന്ദ്രങ്ങളും, ദേവാലയങ്ങളും സൈനിക കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തിയതായി തുളസികൃഷ്ണൻ പറഞ്ഞു.
മോശമായ അനുഭവങ്ങളേറെയുണ്ടായെങ്കിലും നൻമയുള്ള നിരവധി പേർ യാത്രയിൽ സഹായിച്ചതായും ഇദ്ദേഹം പറയുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നപ്പോൾ പലപ്പോഴും ദാഹജലത്തിനും ഭക്ഷണത്തിനും തലചായ്ക്കുന്നതിനും ക്ലേശിച്ചിരുന്നു. ഉത്തർപ്രദേശിലെ ഫൈസാബാദിലുള്ള ഗ്രാമീണർ നൽകിയ കാളയും വണ്ടിയുമായാണ് മടങ്ങിയത്. എസ്.എസ്.എൽ.സി വരെ മാത്രം പഠിച്ച തനിക്ക് നാലു വർഷത്തെ യാത്രക്കിടയിൽ തമിഴ്, തെലുങ്ക്, കന്നഡ ഒറിയ, ഹിന്ദി, ബംഗാളി ഭാഷകൾ പഠിക്കാൻ കഴിഞ്ഞതായും തുളസികൃഷ്ണൻ അവകാശപ്പെട്ടു. വെയിലും തണലും എന്ന പുസ്തകം സംസ്ഥാനത്തെ മുഴുവൻ വായനശാലകൾ ഉപയോഗപ്പെടുത്തി ജനങ്ങളിലയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രയിലാണ് ഇദ്ദേഹം കണ്ണൂർ ജില്ലയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |