കീഴൂർ: ലക്ഷങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുത്തിട്ടും പ്രഖ്യാപിച്ചതുപോലെ വിദ്യാർത്ഥിക്ക് കോളേജ് അധികൃതർ വീട് ഒരുക്കിനൽകിയിട്ടില്ലെന്ന് ആരോപണം. ഓരോ വിദ്യാർത്ഥിയും ആയിരം രൂപ വീതം പിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ റസീത് കുറ്റി നൽകിയതിനെതിരെ രക്ഷിതാക്കളും വിദ്യാർത്ഥി സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സഹപാഠിക്കൊരു വീട് പദ്ധതിയുടെ വിജയത്തിനായി നിർബന്ധം പിടിക്കുകയായിരുന്നു.
കോളജ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് വീട് നിർമ്മാണത്തിന് പദ്ധതിയിട്ടത്. 2019 നവംബർ 27ന് അന്നത്തെ നിയമസഭസ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷത്തോളമായിട്ടും നിർദ്ധന വിദ്യാർഥിക്കുള്ള വീട് നിർമ്മാണത്തെക്കുറിച്ചുള്ള തീരുമാനമായില്ല. വീട് നിർമ്മിച്ചില്ലങ്കിൽ പിരിവെടുത്ത പണം തിരികെ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും.
കഴിഞ്ഞ ദിവസം എം.എസ് .സി പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ മാറിനൽകി പരീക്ഷ എഴുതികഴിഞ്ഞപ്പോൾ ചോദ്യപേപ്പർ തിരികെ വാങ്ങി ഉച്ചക്ക് ശേഷം യൂണിവേഴ്‌സിറ്റിയെ അറിയിക്കാതെ വീണ്ടും പരീക്ഷ എഴുതിച്ച സംഭവത്തിൽ യൂണിവേഴ്‌സിറ്റി അന്വേഷണം നടക്കുന്നതിനിടെയാണ് ലക്ഷങ്ങളുടെ പിരിവ് നടത്തിടും അർഹതപെട്ട കുട്ടിയെ കണ്ടെത്തിയിട്ടും വീട് നിർമ്മിച്ചുനൽകാത്ത വിഷയം വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |