കണ്ണൂർ: ഒന്നരക്കൊല്ലത്തിലധികമായി നിശ്ചലമായ നാടകവേദികൾക്ക് പുതുജീവൻ പകർന്ന് മയ്യിൽ കയരളം ഗ്രാമത്തിലെ അഥീന ഹാളിൽ നാടകോത്സവത്തിന് 23 ന് തിരിതെളിയുന്നു. അഥീന നാടക- നാട്ടറിവ് വീടാണ് സംസ്ഥാന തല അമച്വർ നാടകോത്സവം ഒരുക്കുന്നത്.
നാടക രംഗത്ത് സജീവമായ പതിമൂന്ന് സമിതികൾ നാടകോത്സവത്തിൽ പങ്കാളികളാകും. 23ന് ജയപ്രകാശ് കുളൂരിന്റെ വെളിച്ചെണ്ണയുമായി സുധി പാനൂരും തീയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ പുലികേശി രണ്ടും അരങ്ങിലെത്തം. 24ന് പരപ്പനങ്ങാടി അടുപ്പ് തിയറ്റർ അവതരിപ്പിക്കുന്ന പരീക്ഷണം ഒരു നിരീക്ഷണം അഥവാ നിരീക്ഷണം ഒരു പരീക്ഷണവും അമ്മ കലാക്ഷേത്ര തൃശ്ശൂരിന്റെ ഉന്മാദിയുടെ ചിത്രമെഴുത്തും . 25ന് എ.കെ.ജി വായനശാല ചെമ്മാടം അവതരിപ്പിക്കുന്ന ശിശിരങ്ങൾക്കപ്പുറവും തെസ്പിയൻ തിയേറ്റർ തകഴി ആലപ്പുഴ അവതരിപ്പിക്കുന്ന ജോസഫിന്റെ റേഡിയോയും വേദിയിലെത്തും. 26 ന് പയ്യന്നൂർ ഗ്രാമം പ്രതിഭ അവതരിപ്പിക്കുന്ന രാക്ഷസി, കോഴിക്കോട് സർഗ്ഗ തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഒരു കിണ്ടിക്കഥ, 27ന് ജ്വാല കരുവാക്കോടിന്റെ ബാവുളും അരങ്ങിലെത്തും. 28ന് അഥീന നാടക നാട്ടറിവ് വീട് മയ്യിൽ അവതരിപ്പിക്കുന്ന രാജ്യദ്രോഹിയുടെ അമ്മ, ഷിബു ഇഛംമഠം കൊല്ലം അവതരിപ്പിക്കുന്ന ആരാച്ചാർ, നാടകത്തറ പിലാത്തറ കണ്ണൂർ അവതരിപ്പിക്കുന്ന ഈ മനോഹരതീരത്ത് എന്നീ നാടകങ്ങളും വേദിയിലെത്തും. 29ന് സമാപന ദിനത്തിൽ മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് രചിച്ച് മീനാരാജ് സംവിധാനം ചെയ്ത് ലോക നാടകവേദി കൊച്ചി അവതരിപ്പിക്കുന്ന മത്തായിയുടെ മരണം .
എല്ലാ ദിവസവും നാടകം തുടങ്ങുന്നതിന് 30 മിനുട്ട് മുൻപ് നാടകപ്പാട്ടുകളും നാടകവർത്തമാനവും സംഘടിപ്പിക്കും. കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകർ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ആദ്യം എത്തിച്ചേരുന്ന 50 പേർക്ക് മാത്രമായിരിക്കും നാടകോത്സവ ഹാളിലേക്ക് പ്രവേശനം. കൂടുതൽ പേർക്ക് നാടകോത്സവം കാണുന്നതിനായി നവമാദ്ധ്യമങ്ങളിൽ തത്സമയ സംപ്രേക്ഷണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |