കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി-ചെങ്കള റീച്ചിൽ സ്ഥലം നിരപ്പാക്കിത്തുടങ്ങി. 45 മീറ്ററിൽ ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് സ്ഥലം നിരപ്പാക്കുന്നത്. തലപ്പാടി മുതൽ ഹോസങ്കടി വരെയും കുമ്പള പാലം മുതൽ മൊഗ്രാൽ വരെയും ഇതിനകം നിരപ്പാക്കിക്കഴിഞ്ഞു. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലിയും ദ്രുതഗതിയിലാണ്.
ദേശീയപാത വികസനത്തിന് വേണ്ടി സ്വകാര്യവ്യക്തികളും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നുണ്ട്.ദേശീയപാത അതോറിറ്റി നേരിട്ട് കെട്ടിടം പൊളിക്കുന്ന ജോലി ഇന്നലെ മുതൽ വേഗത്തിലാക്കിയിട്ടുണ്ട്. ഉപ്പള വരെ ദേശീയപാതക്ക് ഇരുവശത്തുമുള്ള മരങ്ങൾ മുറിച്ച് നീക്കിക്കഴിഞ്ഞു. തലപ്പാടി മുതൽ ആദ്യ 10 കിലോമീറ്ററിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അടക്കമുള്ളവ പൊളിച്ചുമാറ്റിയവയിൽപെടുന്നു.
കെ.എസ്.ഇ.ബി ലൈനുകൾ മാറ്റുന്നതിന് ഇരുമ്പ് തൂണുകളും ഇറക്കിക്കഴിഞ്ഞു.ലൈൻ മാറ്റൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെർക്കള വരെ ഫലത്തിൽ പത്തുവരിപ്പാതയാകും. ആറ് വരി പ്രധാനപാതക്കൊപ്പം ഇരുഭാഗങ്ങളിലുമായി നാല് സർവീസ് റോഡുകൾ കൂടി നിർമ്മിക്കുന്നതിനാലാണിത്. ഈ റോഡുകൾ ആറ് മീറ്ററിൽ കുറയാത്ത വീതിയിലാണ് നിർമ്മിക്കുന്നത്. ഇതോടനുബന്ധിച്ച് ഡ്രൈനേജുകളും വൈദ്യുതികമ്പികളും സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കും. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി തലപ്പാടി-ചെങ്കള റീച്ച് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കറന്തക്കാട് മുതൽ മിലൻ ഗ്രൗണ്ട് വരെ നീളുന്ന 1.06 കിലോമീറ്റർ നീളമുള്ള മേൽപ്പാലം, കുമ്പള, മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പ്രധാനപാലങ്ങൾ, നാല് ചെറുപാലങ്ങൾ എന്നിവയാണ് റീച്ചിൽ ഉൾപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |