തളിപ്പറമ്പ് : കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി.ബി.എം പൂർത്തിയാക്കി കോയമ്പത്തൂരിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ പോസ്റ്റ്ഗ്രാജ്വേഷൻ നേടി ജോലിയിൽ പ്രവേശിച്ചിട്ടും പത്മദാസ് എന്ന 32കാരൻ ഇന്ന് അറിയപ്പെടുന്നത് ചാരുതയേറിയ വെങ്കലശില്പങ്ങളുടെ പേരിൽ.വെങ്കലശിൽപികളുടെ പൈതൃകഗ്രാമമായ കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ പടിഞ്ഞാറ്റയിൽ വീട്ടിൽ താമസിക്കുന്ന ഇദ്ദേഹം ശില്പനിർമ്മാണത്തിൽ ഇതിനകം വരവറിയിച്ച കലാകാരനാണ്.
ബിരുദവും ബിരുദാനന്തര ബിരുദവും നേടി നിരവധി കമ്പനികളിൽ ജോലിനോക്കിയ ശേഷം 2019 ൽ കിറ്റെക്‌സിൽ ജോലിചെയ്യുമ്പോഴാണ് പരമ്പരാഗത തൊഴിലിന്റെ വിളിയെത്തിയത്.
കൊവിഡ് വന്നതോടെ നാട്ടിലെത്തിയ പത്മദാസ് പൂർണമായും ശിൽപ്പനിർമ്മാണത്തിലേക്ക് തിരിഞ്ഞു. മുത്തച്ഛൻ പ്രശസ്ത വെങ്കലശിൽപ്പി പടിഞ്ഞാറ്റയിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ ബാല്യത്തിൽ പകർന്നുനൽകിയ നിർമ്മാണ വിദ്യകൾ പത്മദാസിന്റെ കൈകളിലൂടെ തെളിയുകയായിരുന്നു. സംസ്ഥാന സാംസ്‌ക്കാരിക വകുപ്പ് തിരുവനന്തപുരത്തെ ഓഫീസിൽ സ്ഥാപിച്ച കേരളസർക്കാറിന്റെ ഔദ്യോഗികമുദ്ര, മഹാത്മാഗാന്ധി, മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽകലാം എന്നിവരുടെ പ്രതിമകൾ, വിവിധ ക്ഷേത്രങ്ങളിലേക്കായി സപ്തമാതാക്കൾ, കാളീ വിഗ്രഹങ്ങൾ, രണ്ടടി ഉയരമുള്ള ശ്രീകൃഷ്ണ വിഗ്രഹം, വിളക്കുകൾ, ഓട്ടുപാത്രങ്ങൾ തുടങ്ങി നിരവധി നിർമ്മിതികൾ ഈ രണ്ട് വർഷത്തിനിടയിൽ നിർമ്മിച്ചുകഴിഞ്ഞു. ഇപ്പോൾ മൂന്നടി ഉയരമുള്ള ദശാവതാരം വിളക്കിന്റെ നിർമ്മാണ പണിപ്പുരയിലാണ് പത്മദാസ്. ബിസിനസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു ഈ ശില്പി. പടിഞ്ഞാറ്റയിൽ പത്മനാഭൻ-സാവിത്രി ദമ്പതികളുടെ മകനാണ്. നിവ്യയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |