SignIn
Kerala Kaumudi Online
Friday, 19 April 2024 12.05 PM IST

സിഷ്ണയ്ക്ക് പഠിപ്പിക്കണം; തന്നെപ്പോലെ തളർന്നവർക്ക് താങ്ങാവണം

sishna
സിഷ്ണ ആനന്ദ്

കണ്ണൂർ: ഹൃദയത്തിന് തകരാ‌റുമായി ജനനം,തളർന്ന ശരീരം, മങ്ങിയ കാഴ്ച, ആശുപത്രികൾ മാറിമാറിയുള്ള ശസ്ത്രക്രിയകൾ - മകളുടെ ദൈന്യത കണ്ട് തളർന്നുപോകാതെ പോരാടിയ മാതാപിതാക്കൾ മകളുടെ ജീവിതം തിരിച്ചുപിടിച്ചു. കാഴ്ചയും കേൾവിയും ശബ്ദവും ഇല്ലാത്ത മകളെ ദിവസവും 120 കിലോമീറ്ററുകൾ അപ്പുറമുള്ള ഭിന്നശേഷിക്കാരുടെ പ്രമുഖസ്കൂളിലെത്തിച്ചു. കരകൗശലവസ്തുക്കൾ നിർമ്മിച്ചും ചാനൽഷോയിൽ മനോഹരമായി നൃത്തം ചെയ്തും അവൾ അതിജീവിച്ചു. സാക്ഷാൽ ഹെലൻ കെല്ലറെ അനുസ്മരിപ്പിക്കുന്ന തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി സിഷ്ണ ആനന്ദിന്റെ ജീവിതത്തെ 'കൺമണി' എന്ന പേരിൽ യുവ എഴുത്തുകാരൻ സഞ്ജയ് അമ്പലപ്പറമ്പത്ത് നോവലാക്കിയപ്പോൾ വായനക്കാർക്ക് അദ്ഭുതമായിരുന്നു. നന്നായി വിറ്റുപോയ ആ പുസ്തകത്തിന്റെ മുഴുവൻ തുകയും എഴുത്തുകാരൻ സിഷ്ണയ്ക്ക് നൽകി.

ഹാന്റ് ക്രാഫ്റ്റ് വർക്കുകൾ ചെയ്ത് നേരത്തെ ശ്രദ്ധപിടിച്ചു പറ്റിയ സിഷ്ണ ഈ തുക ഉപയോഗിച്ച് ഭിന്നശേഷിക്കാരായ കുട്ടികളെ ക്രാഫ്റ്റ് വർക്കുകൾ പഠിപ്പിക്കുന്നതിന് ഒരു സ്ഥാപനം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. കഴി‌ഞ്ഞ ജൂണിലാണ് പുസ്തകം പുറത്തിറങ്ങിയത്. 240 രൂപയാണ് വില. ഇതിനകം മൂവായിരത്തോളം കോപ്പികൾ വിറ്റുപോയി. പുസ്തകത്തിന്റെ വിലമാത്രമല്ല, പലരും സിഷ്ണയുടെ ആ വലിയ സ്വപ്നത്തിനായി വൻതുകയാണ് സംഭാവനയായി നൽകുന്നത്. തലശ്ശേരിയിലെ സമീപ പഞ്ചായത്തുകളിലും മറ്റും ഇതിന്റെ വിൽപ്പന വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

കൺമണിയുടെ വിൽപ്പനയ്ക്ക് നേതൃത്വം നൽകികൊണ്ട് കതിരൂർ ഗ്രാമ പഞ്ചായത്തും ഒപ്പമുണ്ട്. കേൾക്കുവാനോ കാണുവാനോ സംസാരിക്കുവാനോ കഴിയില്ലെങ്കിലും സിഷ്ണ ലോകത്തിന് മുന്നിൽ വലിയൊരു അദ്ഭുതമാണ്.

മാതാപിതാക്കൾ മുംബൈയിലായിരുന്നപ്പോൾ ഹെലൻ കെല്ലർ സ്കൂളിലാണ് സിഷ്ണ പഠിച്ചത്. 120 കിലോമീറ്റ‌ർ സഞ്ചരിച്ചാണ് അമ്മ പ്രീത അവളെ സ്കൂളിലെത്തിച്ചത്. നടൻ മമ്മൂട്ടിയിൽ നിന്നും 2019 ൽ ഫിനിക്സ് പുരസ്കാരവും ഏറ്റുവാങ്ങി. കാഴ്ചയും ശ്രവണശേഷിയുമില്ലാത്ത സിഷ്ണ ഇപ്പോൾ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ സഹായിയുടെ റോളിലാണ്.

സഹനത്തിന്റെ കഥ

ജനനം മുതൽ അതികഠിന പരീക്ഷണങ്ങളിലൂടെയാണ് സിഷ്ണയും രക്ഷിതാക്കളും കടന്നു പോയത്. മകളെ പൊരുതാൻ പ്രാപ്തയാക്കിയ അച്ഛന്റെയും അമ്മയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും വിജയഗാഥകളാണ് കൺമണിയിലൂടനീളമുള്ളത്. കതിരൂർ ഗ്രാമപഞ്ചായത്തിന്റെ പെൺകതിർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിഷ്ണയുടെ ജീവിതം ആസ്പദമാക്കി സഞ്ജയ് നോവൽ എഴുതിയത്.

മകളുടെ ആഗ്രഹമാണ്. അവളെ പോലെ വിഷമിക്കുന്ന കുട്ടികളെ ക്രാഫ്റ്ര് വർക്കുകൾ പഠിപ്പിക്കുന്നതിന് ഒരു സ്ഥാപനം തുടങ്ങുകയെന്നത് .നോവൽ വിറ്റ് കിട്ടുന്ന തുക പൂർണ്ണമായും സ്ഥാപനം തുടങ്ങാനായി ചെലവഴിക്കും .അഭ്യുദയകാംക്ഷികളുടെയും പഞ്ചായത്തിന്റെയുമെല്ലാം സഹായവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ- ആനന്ദ്, സിഷ്ണയുടെ അച്ഛൻ

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. സിഷ്ണയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പഞ്ചായത്തിന്റെ പിന്തുണയുണ്ട്.

പി.പി. സനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കതിരൂർ

നിസ്സാര കാര്യങ്ങൾക്ക് വരെ ജീവിതം പോലും അവസാനിപ്പിക്കുന്ന യുവതലമുറ സിഷ്ണയെ കൂടുതൽ അറിയണമെന്ന ആഗ്രഹത്തോടെയാണ് ഇങ്ങനെയൊരു നോവൽ എഴുതിയത്. സിഷ്ണയുടെ സ്വപ്നങ്ങൾക്ക് ചിറകൊരുക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ-

സഞ്ജയ് അമ്പലപ്പറമ്പത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BOOK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.