തലശ്ശേരി: അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യസുവർണ്ണ ജൂബിലി തലശ്ശേരിയുടെ മഹോത്സവമാകുന്നു. ആത്മീയതയ്ക്കുമപ്പുറം ജീവകാരുണ്യ, ആരോഗ്യ, സാധുജന അഗതി പരിപാലന രംഗത്ത്, ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ആൾരൂപമായി മാറിയ ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ജാതി-മത-ഭേദമന്യേ പാവപ്പെട്ടവർ ഒന്നാകെ ഓർക്കുന്ന പേരുകളിലൊന്നാണ്.
ഒരു തവണ പരിചയപ്പെട്ടാൽ പേര് മറക്കാത്ത ഞരളക്കാട്ട് പിതാവ് തലശ്ശേരിക്കാർക്ക് അദ്ഭുതമാണ്. കൊച്ചുകുട്ടിക്കുപോലും കിട്ടുന്ന കത്തിന് മറുപടി അയയ്ക്കാൻ മടിക്കാത്ത പിതാവിനെ അവർക്കും ഏറെ പ്രിയമാണ്. പരിപാടികളിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന ഷാളുകളും മുണ്ടുമെല്ലാം അഗതികൾക്കായി കൈമാറുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. പൂച്ചെണ്ടുകളും ഉപഹാരങ്ങളുമെല്ലാം സ്‌നേഹപൂർവ്വം നിരസിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. പ്രളയകാലത്ത് വീടുകൾ ഒലിച്ചുപോയവരുടെയും തല ചായ്ക്കാനിടമില്ലാതെ മരച്ചുവടുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടി വന്ന മനുഷ്യരുടെ ദുരിതമറിഞ്ഞ് ഭവനരഹിതർക്ക് ആയിരം വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചതും മനസിലെ ദയ കൊണ്ടുതന്നെ. അഞ്ഞൂറ് വീടുകൾ ഇതിനകം നിർമ്മിച്ചു നൽകിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനും രോഗി പരിചരണത്തിനും മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനുമൊക്കെ പ്രത്യേക പരിശീലനം നേടിയ സംഘങ്ങളെ നിയോഗിക്കാനും പിതാവ് കൂടെ നിന്നിരുന്നു.
1946ൽ മദ്ധ്യതിരുവിതാംകൂറിൽ ജനിച്ച ജോർജ് ഞരളക്കാട്ട് കുടിയേറ്റക്കാരനായി മാതാപിതാക്കൾക്കൊപ്പമാണ് വയനാട്ടിലെ നടവയലിലെത്തിയത്. 1963 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. സഹവികാരിയായി നിയമിതനായ അദ്ദേഹം പടിപടിയായി അതിരൂപതയുടെ ആത്മീയാചാര്യനായി മാറുകയായിരുന്നു. രാജ്യത്തെ മെത്രാൻ സമിതിയുടെ ഉപാദ്ധ്യക്ഷ പദവി ഉൾപ്പെടെ സുപ്രധാന ചുമതലകൾ അദ്ദേഹത്തിനുണ്ട്. ജൂബിലി വർഷത്തിൽ തനിക്കായി സ്മാരകങ്ങൾ പണിയരുതെന്ന് ശാഠ്യംപിടിച്ച പിതാവിന്റെ മനമറിഞ്ഞാണ് നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന എയ്ഞ്ചൽസ് ഡയാലിസിസ് സഹായ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പത്ത് ലക്ഷം രൂപ വരെ ചെലവിൽ നാലുവർഷം കൊണ്ട് അഞ്ഞൂറ് വീടുകൾ നിർമ്മിച്ചു നൽകിയതും.
ആർച്ച് ബിഷപ്പിന്റെ പൗരോഹിത്യജൂബിലി ആഘോഷം ഇന്ന് രാവിലെ 11ന് തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |