കണ്ണൂർ: മാനും മയിലും തത്തയും കുരങ്ങനും മുയലും പൂമ്പാറ്റകളും നിറഞ്ഞ വർണ്ണച്ചുവരുകൾ, ബലൂണുകളും വർണ്ണത്തോരണങ്ങളും തൂക്കിയ ക്ലാസ്സ് മുറികൾ. കൃത്യമായ അകലത്തിൽ വലിച്ചിട്ട കൊച്ചു ബെഞ്ചുകളുടെ രണ്ടറ്റത്തായി അവർ ഇരുന്നു. നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളിലെത്തിയതിന്റെ സന്തോഷമായിരുന്നു ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിയ കുട്ടികളുടെ കണ്ണുകളിൽ.
രണ്ടാംക്ലാസ്സുകാരി അഷ്മി മോൾ തന്റെ കൊച്ചുബാഗ് തുറന്നു.പുസ്തകങ്ങൾക്കൊപ്പം ബാഗിൽ സാനിറ്റൈസറും ഹാൻഡ് വാഷും മാസ്‌കുകളും. അഷ്മിയുടെ മാത്രമല്ല സ്‌കൂളിലെത്തിയ മുഴുവൻ കുട്ടികളുടെയും ബാഗുകളിൽ പുസ്തകങ്ങൾക്കും പെൻസിലിനുമൊപ്പം കൊവിഡ് പ്രതിരോധ സാമഗ്രികളുമുണ്ട്. ഇനിയുള്ള കാലം കരുതലോടെ പഠിക്കാനുള്ളതാണ്. 'എത്രകാലമായി ഇങ്ങനെ ക്ലാസ്സിലിരിക്കാൻ കാത്തിരിക്കുന്നു.കൂട്ടുകാരെയും ടീച്ചർമാരെയും എല്ലാരെയും കണ്ടു.വല്യ സന്തോഷായി'-അഷ്മിയുടെ വാക്കുകൾ.
കാലക്കേടുകളുടെ കഥ മാറ്റി എഴുതി
കൊവിഡ് കാലത്തെ കാലക്കേടുകളുടെ കഥ മാറ്റിയെഴുതിയാണ് ഇന്നലെ വിദ്യാലയങ്ങൾ തുറന്നത്. ആർപ്പുവിളികളും ആരവങ്ങളും ഇത്തിരി ഒതുക്കിയെങ്കിലും ബലൂണുകൾക്കും തോരണങ്ങൾക്കും കുറവുണ്ടായില്ല. നവാഗതർക്ക് സ്വാഗതമോതുന്ന ബോർഡുകൾ, വർണക്കടലാസും കുരുത്തോലയും കൊണ്ടുള്ള തോരണങ്ങൾ. പ്രവേശനോത്സവ പകിട്ടിന് ഒരു കുറവും വിദ്യാലയങ്ങൾ വരുത്തിയില്ല. ഒരുമാസം മുമ്പെ അദ്ധ്യാപകരും പി.ടി.എയും സന്നദ്ധപ്രവർത്തകരും ചേർന്ന് ജനകീയ ഉത്സവമാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കുട്ടികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും കൃത്യമായി നടപ്പാക്കുന്നതിൽ ആരോഗ്യ, വിദ്യാഭ്യാസ, പൊലീസ് വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സജീവമായി ഇടപെട്ടു.
ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും മറ്റ് ജനപ്രതിനിധികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വൃക്ഷത്തൈകൾ സമ്മാനിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാലയമുറ്റത്തേക്ക് സ്വീകരിച്ചു. എല്ലാവരും ചേർന്ന് അക്ഷരദീപം തെളിയിച്ചതോടെ ഒന്നര വർഷത്തെ ഇടവേളക്കു വിരാമമായി. കരുതലിന്റെ പുതിയ പാഠങ്ങളുമായി അവർ വീണ്ടും ക്ലാസ്സ് മുറികളിലേക്ക്.
കൊവിഡ് ഉൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ പ്രതിസന്ധികളെ പോരാട്ട വീര്യത്തോടെ അതിജീവിച്ചു കൊണ്ട് സ്‌കൂളുകൾ തുറന്നത് കേരളപ്പിറവി ദിനത്തിലെ അഭിമാന നിമിഷമാണ് കൊവിഡ് മഹാമാരി, പ്രകൃതി ദുരന്തങ്ങൾ എന്നിവ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. തിരിച്ചറിവോടെയാണ് സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയത്. കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം-
തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം. വി .ഗോവിന്ദൻ- ചെറുതാഴം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ ഉദ്ഘാടനപ്രസംഗത്തിൽ നിന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |