കണ്ണൂർ: പെട്രോളിനും ഡീസലിനും ഗ്യാസിനും പിറകെ മണ്ണെണ്ണ വിലയും കുതിച്ചുയർന്നതോടെ മത്സ്യബന്ധന മേഖല കൂപ്പുകുത്തി. 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില ഒറ്റയടിക്ക് എട്ടു രൂപ വർദ്ധിച്ച് 53 രൂപയിലാണിപ്പോൾ. വർഷാവർഷം സബ്സിഡി വെട്ടിച്ചുരുക്കുന്ന പതിവിന് പുറമെയാണ് ഒറ്റയടിക്കുള്ള വിലക്കയറ്റം മത്സ്യബന്ധനമേഖലയെ നിലതെറ്റിച്ചത്.
നിലവിൽ ഒരു മാസം 45 ലിറ്റർ മണ്ണെണ്ണയാണ് സിവിൽ സപ്ലൈസ് വകുപ്പ് വഴി മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നത്. മത്സ്യഫെഡ് വഴി 125 ലിറ്റർ മണ്ണെണ്ണയും നൽകുന്നു. എന്നാൽ ഒരു ദിവസം കടലിൽ പോകാൻ തന്നെ 150 ലിറ്റർ മണ്ണെണ്ണ വരെ വേണ്ടിവരുന്നിടത്ത് ഇത് തീരെ തുച്ഛമാണ്. തുടക്കത്തിൽ 150 ലിറ്റർ വരെ സബ്സിഡി നൽകിയ മണ്ണെണ്ണ ഇപ്പോൾ വെറും 45 ലിറ്ററായി ചുരുങ്ങിയിരിക്കുകയാണ്. മത്സ്യ ഫെഡ് നൽകുന്ന 125 ലിറ്റർ മണ്ണെണ്ണയ്ക്ക് ഒരു ലിറ്ററിന് 25 രൂപയാണ് സബ്സിഡി. കഴിഞ്ഞ എട്ടു വർഷമായി ഇതേ രീതിയിലാണ് തുടരുന്നത്. വിപണിയിൽ മണ്ണെണ്ണ വില വർദ്ധിച്ചിട്ടും സബിസിഡി നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുമാസമായി സബ്സിഡി വിതരണം മുടങ്ങിയിരിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.
മത്സ്യലഭ്യത വളരെ കുറഞ്ഞ സാഹചര്യത്തിൽ മണ്ണെണ്ണ വലിയ വിലയ്ക്ക് പുറത്തുനിന്നു വാങ്ങി മത്സ്യബന്ധനം നടത്തുന്ന ഒരു തൊഴിലാളിക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ജില്ലയിൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽ പെർമിറ്റുള്ള 300 ഒാളം തൊഴിലാളികൾക്കാണ് സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്നത്.
അവർക്ക് വേണം
വിലക്കയറ്റത്തിനനുസരിച്ച് സബ്സിഡിയിൽ മാറ്റം വരുത്തണം
സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണയുടെ അളവ് വർദ്ധിപ്പിക്കണം
കാലാവസ്ഥാ മുന്നറിയിപ്പ് ദിവസങ്ങളിൽ ധനസഹായം നൽകണം
ജലരേഖയായി ആ പ്രഖ്യാപനം
കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ പറ്റാത്ത ദിവസങ്ങളിൽ ആ ദിവസത്തേക്ക് സർക്കാർ നിശ്ചിത തുക സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വർഷം ഒരു മാസം തന്നെ എത്രയോ കാലാവസ്ഥാ മുന്നറിയിപ്പുകൾ വന്നിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ നൽകിയിട്ടില്ല. നിലവിൽ ഈമാസം അഞ്ചു വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വന്നിട്ടുണ്ട്.
മണ്ണെണ്ണ വില വർദ്ധന താങ്ങാൻ പറ്റാത്ത വിധമാണ്.സർക്കാർ സബ്സിഡി പേരിനുമാത്രമാണ് നൽകുന്നത്.മത്സ്യ ലഭ്യത വളരെ കുറഞ്ഞ സാഹചര്യത്തിൽ വലിയ തുക എണ്ണയ്ക്ക് മുടക്കി കടലിൽ പോയാലും ലാഭമൊന്നുമില്ല.മോശം കാലാവസ്ഥ മൂലം മിക്കപ്പോഴും ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്-
ലത്തീഫ് പുളിക്കുൽ, മത്സ്യതൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |