കണ്ണൂർ: നാടും നഗരവും ഭേദമില്ലാതെ പ്ളാവുകൾ വളർത്തുന്ന പദ്ധതിക്ക് തുടക്കം. ജില്ലയിലെ ഉയർന്ന ഉത്പാദന ശേഷിയുള്ളതും വ്യത്യസ്ത രുചിയുള്ളതുമായ നാടൻ പ്ലാവുകളുടെ വ്യാപനത്തിനായി ഹരിത കേരളം മിഷനാണ് മുൻകൈയെടുക്കുന്നത്. കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ മികച്ച നാടൻ പ്ലാവുകൾ കണ്ടെത്തി അവയുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ഇത്തരം പ്ലാവുകൾ കണ്ടെത്തുന്ന മുറയ്ക്ക് കായ്ക്കുന്ന സമയവും ചക്കയുടെ രുചിയും ഉത്പാദന ശേഷിയും പഠന വിധേയമാക്കി അത്തരം സ്വദേശി പ്ലാവുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ചക്കയിൽ നിന്നും ലഭ്യമാകുന്ന ഉത്പന്ന വൈവിദ്ധ്യങ്ങൾ വിപണിയിൽ എത്തിക്കുക, ഇത്തരം തൈകളുടെ വിതരണത്തിലൂടെ പ്രദേശത്തെ ജനങ്ങളിൽ വരുമാനം ഉണ്ടാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും കർഷക സംഘടനകളെയും പദ്ധതിയിൽ സഹകരിപ്പിക്കും.
ഉടമസ്ഥന്റെ പേരിൽ ജിയോ ടാഗ്
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും നേരത്തെ കായ്ക്കുന്നതും ഒക്ടോബർ, നവംബർ മാസങ്ങളിൽ വ്യത്യസ്ത രുചിയുള്ളതും മഴയിൽ വെള്ളം ചക്കയുടെ ഉള്ളിലേക്ക് കടക്കാത്തതും സീസൺ കഴിഞ്ഞും കായ്ക്കുന്നതുമായ നാടൻ പ്ലാവുകളുടെ വിവരങ്ങളാണ് ശേഖരിക്കുക. തുടർന്ന് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ഇത്തരം പ്ലാവുകളെ നിരീക്ഷിച്ച ശേഷം ഉടമസ്ഥന്റെ പേരിൽ ജിയോ ടാഗ് ചെയ്യും. തുടർന്ന് അവയുടെ തൈകൾ ഉത്പാദിപ്പിച്ച് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തും. അതോടൊപ്പം മികച്ച നാടൻ പ്ലാവു കണ്ടെത്തി പ്ലാവിനെയും ഉടമയെയും ആദരിക്കുകയും ചെയ്യും.
മികച്ച നാടൻ പ്ലാവുകളെ കണ്ടെത്താനും അടയാളപ്പെടുത്താനുമായി ഹരിതകർമ്മസേന, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, വായനശാലകൾ, പ്രാദേശിക പരിസ്ഥിതി സംഘടനകൾ, ക്ലബുകൾ, കർഷക സംഘടനകൾ എന്നിവയുടെ സഹായവും തേടും. ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സഹായവും തേടും-ഇ.കെ. സോമശേഖരൻ, ജില്ലാ കോ- ഓഡിനേറ്റർ, ഹരിത കേരളം മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |