കേളകം: അടക്കാത്തോട് രാമച്ചിയിൽ കടുവ പോത്തിനെ കടിച്ചു കൊന്നു. പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്താണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടുവയുടെ ആക്രമണത്തിൽ ചത്തത്.
രാവിലെ കൃഷിയിടത്തിൽ മേയാൻ വിട്ട പോത്തിനെയാണ് കടുവ ആക്രമിച്ചത്. ഒരു കിലോമീറ്ററോളം പോത്തിനെ ഓടിച്ചിട്ടാണ് കടുവ പിടികൂടിയത്. ആളുകൾ ഓടിക്കൂടിയതോടെ കടുവ പിൻവാങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ആർ. മഹേഷ്, ബീറ്റ് ഓഫീസർ പി.വി. സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവർ സ്ഥലത്തെത്തിയിരുന്നു. കടുവ ആറളം വനത്തിൽ നിന്ന് ഇറങ്ങിയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കടുവ വീണ്ടും വരാനിടയുണ്ടെന്നത് പരിഗണിച്ച് പോത്തിന്റെ ജഡം മറവ് ചെയ്യാതെ സമീപത്ത് കാമറകൾ സ്ഥാപിച്ചിരിക്കുകയാണ് വനംവകുപ്പ്. കടുവയെ പിടിക്കുന്നതിനായി കൂട് സ്ഥാപിക്കുന്നതടക്കം പരിഗണിക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
മൂന്നുവർഷം; ഇട്ടിയവരയ്ക്ക് പോയത്
നാലു പോത്ത്, 15 ആട്
കഴിഞ്ഞ മൂന്നു വർഷത്തിനിടെ പള്ളിവാതുക്കൽ ഇട്ടിയവര എന്ന കർഷകന്റെ നാലു പോത്ത്, 15 ആട്, പശുക്കൾ, വളർത്തുനായകൾ എന്നിവയാണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുൻപ് ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം രൂക്ഷമായപ്പോൾ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |