പയ്യന്നൂർ : കോറോത്തെ കെ.വി.സുകുമാരന്റെ മകൾ കൊളങ്ങരത്ത് വളപ്പിൽ സുനിഷ ( 26 ) ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്ക് അനുകൂലമായി പൊലീസ് നിലപാടെടുത്തുവെന്ന ആരോപണവുമായി ആക് ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങുന്നതിനിടെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രനാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ത്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
300 ലധികം പേജുകളുള്ള കുറ്റപത്രത്തിൽ 60 ലധികം സാക്ഷികളുണ്ട്.സുനിഷയുടെ ഭർത്താവ് വെള്ളൂർ ചേനോത്തെ കെ.പി.വിജീഷ് ( 27 ) മാതാവ് പൊന്നു ( 55) പിതാവ് രവീന്ദ്രൻ ( 61) എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ.
ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ ആഗസ്റ്റ് 29 ന് വൈകീട്ടാണ് സുനീഷയെ വെള്ളൂരിലുള്ള ഭർതൃ വീട്ടിലെ ശുചി മുറിയുടെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
2020 മാർച്ച് 12ന് ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.കേസിൽ പൊലീസ് ഉദാസീനത കാണിക്കുന്നുവെന്നും അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം കിട്ടിയത് പൊലീസിന്റെ അനാസ്ഥകാരണമാണെന്നും ആരോപിച്ച് സുനിഷയുടെ വീട്ടുകാർ നേരത്തെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മാസം 18 ന് കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുനിഷയുടെ ബന്ധുക്കൾ പൊലീസിനെതിരെ ആക്ഷേപം ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |