കാസർകോട്: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അറസ്റ്റിലായ പൈവളിഗെ ഗായർകട്ടയിലെ സിയാദ് എന്ന സിയ കാസർകോട് ബേവിഞ്ചയിലെ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസിലും പ്രതി. പണം ആവശ്യപ്പെട്ട് 2009 ലും 2010 ജൂണിലും നടന്ന വെടിവെപ്പിൽ സിയാദും അധോലോക നേതാവ് രവി പൂജാരിയുടെ സഹായി മനീഷ് ഷെട്ടിയും അറസ്റ്റിലായിരുന്നു.
2015 ലായിരുന്നു സിയാദിന്റെ അറസ്റ്റ്. ജാമ്യത്തിൽ ഇറങ്ങിയ സിയാദ് അതിന് ശേഷം കേരള -കർണ്ണാടക അതിർത്തിയിൽ ഗുണ്ടാപിരിവ് ( ഹഫ്ത ) നടത്തിയാണ് പണമുണ്ടാക്കിയത്. വധശ്രമം, കൊലപാതകം, കുഴൽപ്പണം തട്ടൽ, സ്വർണ്ണം തട്ടൽ എന്നിവയായിരുന്നു ഈയാളുടെ കൃത്യങ്ങൾ. സിയാദിന്റെ കീഴിലായിരുന്നു ഗുണ്ടാസംഘം അതിർത്തിയിൽ തഴച്ചു വളർന്നത്. പൊലീസ് എത്തുമ്പോഴേക്കും സംഘം അതിർത്തി കടക്കുകയാണ് പതിവ്. ഉപ്പളയിലെ കാലിയാ റഫീഖ്, ചെമ്പരിക്കയിലെ ഡോൺ തസ്ലിം എന്നിവരുടേതടക്കം നാല് കൊലക്കേസുകളിൽ പ്രതിയാണ് ഈയാൾ. കാലിയാറഫീഖിനെ 2017 ഫെബ്രുവരി 15ന് മംഗളൂരു കോട്ടേക്കാറിലും ഡോൺ തസ്ലിമിനെ 2020 ഫെബ്രുവരി രണ്ടിന് തട്ടിക്കൊണ്ടുപോയി ഗുൽബർഗയിൽ വച്ചും വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തെ ഏർപ്പാടാക്കിയത് സിയാദാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
സിയാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കും ഏഴുദിവസത്തെ കസ്റ്റഡിയിൽ കിട്ടുന്നതിന് നെടുമ്പാശേരിയിലെ തീവ്രവാദവിരുദ്ധസേന(എ.ടി.എസ്) കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
തുടക്കം മണൽക്കടത്തിൽ
ആദ്യഘട്ടത്തിൽ അനധികൃത മണൽക്കടത്തായിരുന്നു സിയാദിന്റെ ഉപജീവനമാർഗം. പിന്നീട് ബാളിഗെ അസീസിനോടൊപ്പം ചേർന്ന് ചെറിയ ക്വട്ടേഷനുകൾക്ക് ഇറങ്ങി. ചില തർക്കങ്ങളെ തുടർന്ന് ബാളിഗെ അസീസുമായി അകന്ന് സിയാദ് സ്വന്തമായി ക്വട്ടേഷനുകൾ ഏറ്റെടുത്തുതുടങ്ങി. ബാളിഗെ അസീസ് കൊല്ലപ്പെട്ടതോടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായി. ഈ സംഘങ്ങൾ തമ്മിലുള്ള നേർക്കുനേരെയുള്ള വെടിവെയ്പുകൾ ഉപ്പളയിൽ പതിവായതോടെ പൊലീസ് നടപടി ശക്തമാക്കി.ഇതോടെ സിയാദ് അടക്കമുള്ളവരുടെ പ്രവർത്തനം കാസർകോട് ജില്ലക്ക് പുറത്തായി. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്ത് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകുന്നതും അടക്കമുള്ള ക്വട്ടേഷനുകളാണ് സിയാദ് പിന്നീട് ഏറ്റെടുത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |