കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ അടുക്കളയിൽ ഒരുക്കുന്ന ഭക്ഷണത്തിൽ ഒരു പൊതി ദാനം ചെയ്യാനുള്ളതാണ്. 37 മാസം കൊണ്ട് 3.25 ലക്ഷം ഭക്ഷണപ്പൊതികളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകളിൽ നിന്ന് ശേഖരിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
2018 നവംബർ3 നാണ് ഇവർ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം എത്തിക്കാൻ തുടങ്ങിയത് .ഓരോ വീട്ടിൽ നിന്നും ഭക്ഷണപൊതി പ്രവർത്തകർ ഏറ്റുവാങ്ങി ഒരിടത്തു കേന്ദ്രീകരിച്ച് വാഹനത്തിൽ സന്ധ്യയോടെ ആശുപത്രിയിലേക്ക് എത്തിക്കുന്നതാണ് പതിവ്. ഡി.വൈ.എഫ്.ഐ മേഖലാകമ്മിറ്റികൾക്കാണ് ഭക്ഷണപൊതി ശേഖരിക്കേണ്ട ചുമതല. അതു ഭംഗിയായി നടന്നുവരുന്നുണ്ടെന്ന് ബ്ലോക്ക് സെക്രട്ടറി എൻ. പ്രിയേഷ് കേരള കൗമുദിയോടു പറഞ്ഞു. ഒറ്റ ദിവസം പോലും ഇത് മുടങ്ങിയിട്ടില്ല.
കൊവിഡ് കാലത്ത് സാമൂഹ്യ അടുക്കളയിൽ നിന്നാണ് ആശുപത്രിയിലേക്ക് ഭക്ഷണം എത്തിച്ചത്. ഒരുദിവസം ശരാശരി 300 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ചിലപ്പോൾ ഇതിലും അധികമാകും. അങ്ങിനെ വരുമ്പോൾ ടൗണിൽപോയി ഭക്ഷണം വാങ്ങി നൽകുകയാണ് പതിവെന്നും പ്രിയേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |