കണിച്ചാർ: ലോക പ്രമേഹ ദിനത്തിൽ 'പഞ്ചാര ഹർത്താൽ' നടത്തി വിജയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് കണിച്ചാർ പഞ്ചായത്ത്. കണിച്ചാർ പി.എച്ച്.സിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു ഹർത്താൽ.കൊവിഡിനെത്തുടർന്ന് കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുകയും കുട്ടികളിൽപ്പോലും പ്രമേഹ രോഗം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വേറിട്ടൊരു ഹർത്താൽ സംഘടിപ്പിച്ചത്.
പ്രമേഹത്തെക്കുറിച്ച് പഞ്ചായത്തിലുള്ള ആബാലവൃദ്ധം ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രോഗത്തെ തടയുന്നതിനും വേണ്ടിയായിരുന്നു ഹർത്താൽ. ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിനാണ് പുതുമയുള്ള ഈ ആശയം അവതരിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന ഭരണ സമിതി പൂർണ പിന്തുണയുമായെത്തിയതോടെ പഞ്ചാര ഹർത്താൽ ജനപ്രിയമായി മാറി.
പലചരക്കുകടകളിൽ പഞ്ചസാര വിൽക്കാതെയും ബേക്കറികൾ മധുര പലഹാരങ്ങൾ ഒഴിവാക്കിയും
ഹോട്ടലുകളിൽ 'വിത്തൗട്ട് ചായ' നൽകിയുമാണ് കണിച്ചാറിലെ വ്യാപാരികൾ ഹർത്താലിന്റെ ഭാഗമായി മാറിയത്. ഒട്ടുമിക്ക വീടുകളിലും പഞ്ചസാര ഉപയോഗിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
ഹർത്താൽ വിജയിപ്പിക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ എല്ലാ കടകളിലും ബോധവത്കരണ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലുള്ള 5000-ലധികം വീടുകളിലും വാർഡ് മെമ്പർമാരുടെ ഗ്രൂപ്പുകളിലൂടെ 'പഞ്ചാര ഹർത്താൽ' വിജയിപ്പിക്കേണ്ടതിന്റെ സന്ദേശം എത്തിച്ചു.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജോജൻ എടത്താഴെ, മെഡിക്കൽ ഫെീസർ ഡോ. ഡിജിന പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ,
ജെ.എച്ച്.ഐമാരായ സന്തോഷ്, ഷൈനേഷ് എന്നിവർ ഹർത്താലിന് നേതൃത്വം നൽകി.
ഇന്നലെ പഞ്ചായത്തിലെ ഒരു കല്യാണ വീട്ടിൽ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത് പതിവ് മധുര പലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കിയ ഭക്ഷണമായിരുന്നു. ഇത് ജനങ്ങൾ നൽകിയ പിന്തുണയാണ്.
പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |