കണ്ണൂർ: നിരോധിത വസ്തുക്കൾകൊണ്ട് പരസ്യ ബോർഡുകൾ നിർമ്മിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച് പരസ്യ ഏജൻസികൾക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങൾക്കും പ്രിന്റിംഗ് യൂണിറ്റുകൾക്കും വീണ്ടും മുന്നറിയിപ്പ് നോട്ടീസ് നൽകി. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും നിരോധിത വസ്തുക്കളിൽ പ്രിന്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പി.വി.സി ഫ്രീ, റീ സൈക്ലബിൾ ലോഗോ പതിപ്പിച്ച ബോർഡുകളും ബാനറുകളും ജില്ലയിൽ വ്യാപകമായി ഉപയാഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പി.വി.സി ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി തുടങ്ങിയവ ഹോർഡിംഗ്സ്, ബാനറുകൾ, കടയുടെ ബോർഡുകൾ എന്നിവ നിർമ്മിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നത് സർക്കാർ ഉത്തരവ് പ്രകാരം നിരോധിച്ചതാണ്. പരസ്യബോർഡുകളിൽ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, ഫോൺ നമ്പർ, പ്രിന്റിംഗ് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.
നിരോധിത വസ്തുക്കൾക്ക് പകരം മലിനീകരണ നിയന്ത്രണ ബോർഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടൺ, പോളി എത്തിലിൻ, പ്ലാസ്റ്റിക്ക് കോട്ടിംഗ് ഇല്ലാത്ത പേപ്പർ എന്നിവയിൽ പി.വി.സി ഫ്രീ, റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും പതിച്ചു കൊണ്ടും കോട്ടണിൽ കോട്ടൺ എന്നും പോളി എത്തിലിനിൽ പോളി എത്തിലിൻ എന്നും രേഖപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പറും ചേർത്തുകൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പരസ്യ ബോർഡുകളും ബാനറുകളും മാത്രമേ ഇനി മുതൽ ഉപയോഗിക്കുവാൻ പാടുള്ളു. പുനഃചംക്രമണം സാധിക്കുന്ന അത്തരം വസ്തുക്കൾ ഉപയോഗശേഷം റീസൈക്ലിംഗിനായി പരസ്യ/പ്രിന്റിംഗ് ഏജൻസിയെ തന്നെയോ അല്ലെങ്കിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയെയോ തിരിച്ചേൽപ്പിക്കണം. അതിൽ നിരോധിത വസ്തുക്കൾ കണ്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
കുറ്റം ആവർത്തിച്ചാൽ ലൈസൻസ് പോകും
നിരോധിത വസ്തുക്കൾ കൊണ്ടുള്ള മുഴുവൻ പരസ്യ ബോർഡുകൾ, കടയുടെ ബോർഡുകൾ എന്നിവ ഒരു മാസത്തിനകം നീക്കം ചെയ്യണം. ചട്ടങ്ങൾ പാലിക്കാതെ നിരോധിത വസ്തുക്കൾ ഉപയോഗിച്ച് പ്രിന്റ്/പരസ്യങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയുമാണ് പിഴ. കുറ്റം ആവർത്തിക്കുന്ന പക്ഷം 50,000 രൂപ പിഴ ചുമത്തി ലൈസൻസ് റദ്ദാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |