ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പുറപ്പെട്ട് ആറളം ഫാമും പിന്നിട്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഇരിട്ടി ടൗണിന് നാല് കിലോമീറ്ററപ്പുറം പായം മുക്കുവരെ കാട്ടാനകളെത്തി . ചൊവ്വാഴ്ച പുലർച്ചെയാണ് പായംമുക്ക് കടവിന് സമീപം മുരിങ്ങൂർ ഭാഗത്ത് ആയഞ്ചേരി രാജന്റെ വീട്ടുപറമ്പിനോട് ചേർന്ന് രണ്ട് കാട്ടുകൊമ്പന്മാർ എത്തിയത്.
ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ മണിക്കൂറുകളോളം ജനങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി വനപാലകരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊമ്പന്മാരെ ഫാം മേഖലയിലേക്ക് തിരിച്ചുകയറ്റാനായത്. ആറളം, മുഴക്കുന്ന് പഞ്ചായത്തുകൾ അതിരിട്ടൊഴുകുന്ന ബാവലിപ്പുഴക്കരയിലൂടെ കിലോമീറ്റർ താണ്ടി ആറളം പാലത്തിനടിയിലൂടെയാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ആറളം ഫോറസ്റ്റർ കെ. ജിജിൽ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചർ സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും ആറളം പൊലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. മേഖലയിലുള്ള ജനങ്ങൾക്ക് മൈക്കിലൂടെയും മറ്റും മുന്നറിയിപ്പുകളും നൽകി. ഇതിനിടയിൽ ആനകൾ രണ്ടും ഉച്ചക്ക് 12 മണിയോടെ ചാക്കാട് കോളനിക്കു സമീപമെത്തി. തുടർന്ന് ബാവലിപ്പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിലും ആറളം പാലത്തിന് സമീപത്തെ പൊന്തക്കാടുകൾക്കിടയിലും ഏറേനേരം നിലയുറപ്പിച്ചു. ആറളം പാലത്തിലും മറ്റും ആനകളെ കാണാൻ ജനക്കൂട്ടമെത്തിയത് ഇവയെ തുരത്തി വിടുന്നതിന് പ്രയാസം സൃഷ്ടിച്ചു. എല്ലാവരെയും പാലത്തിൽ നിന്നും മാറ്റാൻ പൊലീസും വനം വകുപ്പധികൃതരും പാടുപെട്ടു. ആനകൾ പാലം കടന്നുപോകുന്നത് വരെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതവും പൊലീസ് തടഞ്ഞു. ഉച്ചക്ക് ഒരു മണിയോടെയാണ് ആനകളെ ഫാം മേഖലയിലേക്ക് കടത്തി വിടാൻ വനപാലകർക്കായത്.
പടക്കം പൊട്ടി വനംവകുപ്പ് ജീവനക്കാരന് പരിക്ക്
ഇരിട്ടി : പായം മുക്കിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പിലെ വാച്ചർ എ. കെ. അനൂപിന് പരിക്കേറ്റു പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്കേറ്റത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |