കണ്ണൂർ:ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിൽ തനിച്ച് താമസിക്കുന്ന വേങ്ങാട് ഊർപ്പള്ളിയിലെ തുമ്പോളി കൃഷ്ണനെന്ന വൃദ്ധന് കുട്ടികളുടെ സ്നേഹസമ്മാനമായി പുത്തൻ വീട് തയ്യാറാകുന്നു. വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് യൂണിറ്റാണ് അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന കോൺക്രീറ്റ് വീട് നിർമ്മിച്ചുനൽകുന്നത്.
ഇത്രയും പണം പല രീതികളിലൂടെയാണ് എൻ.എസ്.എസ് വളണ്ടിയർമാർ സ്വരൂപിച്ചത്.പലയിടത്തുനിന്നുമായി ശേഖരിച്ച പാഴ് വസ്തുക്കളിൽ നിന്ന് അൻപതിനായിരം രൂപയിലായിരുന്നു തുടക്കം. ജൂലായിലാണ് വീടിന്റെ നിർമ്മാണം തുടങ്ങിയത്.3000 പാക്കറ്റ് ബിരിയാണി തയ്യാറാക്കി വിറ്റഴിച്ചപ്പോൾ പിന്നെയും അൻപതിനായിരം ലഭിച്ചു. സ്കൂൾ പി.ടി.എയും പൂർവ്വ വിദ്യാർത്ഥികളുമൊക്കെ കൈയയഞ്ഞ് സഹായിച്ചപ്പോൾ വീടിന്റെ ലിൻഡൽ ലവൽ പൂർത്തിയായി.
ഫെബ്രുവരിയോടെ പണിപൂർത്തിയാക്കുകയാണ് ലക്ഷ്യം.
എൻ.എസ്.എസ് യൂണിറ്റ് നിർമ്മിക്കുന്ന മൂന്നാമത്തെ സ്‌നേഹ വീടാണിത്. സ്‌പെഷ്യൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് വേങ്ങാട് ഊർപ്പള്ളിയിലെ മുഹമ്മദ് അമലിന്റെ കുടുംബത്തിനും സ്‌കൂളിലെ വിദ്യാർത്ഥിനികളായ മൂന്ന് സഹോദരിമാരും അമ്മയും അടങ്ങുന്ന കീഴല്ലൂർ കടാങ്ങോട്ടെ ഒരു കുടുംബത്തിനും നേരത്തെ വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട് ഇവർ.
.സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് നിലവിൽ വന്ന 2014 ൽ മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് .2019-20 വർഷത്തെ ദേശീയ അവാർഡും ലഭിച്ചു.നിലവിൽ പ്ലസ് ടു ബാച്ചിൽ 50 വൊളന്റിയർമാരാണുള്ളത്.കറുപ്പ് എന്നൊരു ഫീച്ചർ സിനിമയും ഇവർ പുറത്തിറക്കിയിരുന്നു. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ടി.ദീപേഷാണ് സംവിധാനം ചെയ്തത്.കൊവിഡ് കാലത്ത് . നിർദ്ധനരായ കുട്ടികളുടെ പഠനാവശ്യത്തിന് 51 ടെലിവിഷനുകൾ നൽകിയ ഇവർ ഭക്ഷണം ,മരുന്ന് ,മാസ്കുകൾ സാനിറ്റൈസർ എന്നിവ നൽകാനും മുന്നിട്ടിറങ്ങിയിരുന്നു.
വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് യൂനിറ്റിന്റെ മൂന്നാമത്തെ സ്നേഹവീടാണിത്.ബിരിയാണി സ്ക്രാപ്പ് ചാലഞ്ചിലൂടെയാണ് പണം സ്വരൂപിച്ചത്.തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും.
പ്രശാന്ത് വേങ്ങാട്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |