കണ്ണൂർ :ജില്ലയിൽ ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ഭാഗമായി കെട്ടിടം പൊളിക്കലും ഭൂമി നിരപ്പാക്കലും അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. തളിപ്പറമ്പ്– നീലേശ്വരം, തളിപ്പറമ്പ്– മുഴപ്പിലങ്ങാട് റീച്ചുകളിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലാണ് പ്രവൃത്തി ഊർജ്ജിതമായത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കുന്നതോടൊപ്പം നിരപ്പാക്കൽ പ്രവൃത്തിയും ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നാണ് ജില്ലാ അധികൃതർക്ക് നിർദേശം.
തളിപ്പറമ്പ് -നീലേശ്വരം റീച്ചിൽ മേഘ കൺസ്ട്രക്ഷൻസും തളിപ്പറമ്പ് -മുഴപ്പിലങ്ങാട് റീച്ചിൽ വിശ്വാസമുദ്ര എൻജിനീയറിംഗുമാണ് ഏറ്റെടുത്തത്. ഒരു മാസത്തിനകം മുഴുവൻ സ്ഥലമെടുപ്പും പൂർത്തിയാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്ടറിൽ 198.53 ഹെക്ടർ ഏറ്റെടുത്തു കഴിഞ്ഞു.2.02 ഹെക്ടർ കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്ന് പോകുന്ന കണ്ണൂർ ബൈപാസിന്റെ സ്ഥലമെടുപ്പ് ജോലികൾ ഉടൻ പൂർത്തിയാവും.
കണ്ണൂർ ബൈപാസിൽ വരുന്ന വളപട്ടണം പുഴയ്ക്കുകുറുകെയുള്ള പാലത്തിന് ഒരു കിലോമീറ്ററോളം നീളമുണ്ട്.
ഇത് പൂർണമാകുന്നതിനുമുമ്പ് റോഡ് നിർമാണവും തുടങ്ങും. നിലവിലുള്ള റോഡിലെ അപകടകരമായ കയറ്റിറക്കങ്ങളും വളവുകളും നിവർത്തും.കണ്ണൂർ ജില്ലയിൽ രണ്ട് റീച്ചുകളിലുമായി 200 ഹെക്ടർ സ്ഥലമാണ് ദേശീയപാത വികസനത്തിന് ഏറ്റെടുത്തത്. സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായി. കണ്ണൂർ ഡെപ്യൂട്ടി കളക്ടറുടെകീഴിൽ ഒമ്പത് വില്ലേജുകളിലായി 648 കോടിയാണ് സ്ഥലമെടുക്കാൻ അനുവദിച്ചത്. ഇതിൽ 572 കോടി വിതരണം ചെയ്തു. തളിപ്പറമ്പ് ഡെപ്യൂട്ടി കലക്ടറുടെ കീഴിൽ 12 വില്ലേജുകളിൽ 1595 കോടിയാണ് അനുവദിച്ചത്. 1525 കോടി വിതരണം ചെയ്തു.
മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ
ദേശീയപാത വികസനം 45 മീറ്ററിൽ
ഏറ്റെടുക്കേണ്ടത് 200.56 ഹെക്ടർ
ഏറ്റെടുത്തത് 198.53 ഹെക്ടർ
ഏറ്റെടുക്കാനുള്ളത് 2.02 ഹെക്ടർ
നഷ്ടപരിഹാരം 2239.34 കോടി
വിതരണം ചെയ്തത് 1942 കോടി
രണ്ടുഭാഗത്തും സർവീസ് റോഡുകൾ
രണ്ട് റീച്ചിലും ബൈപാസുകൾ
ഫ്‌ളൈ ഓവറുകൾ മുഴപ്പിലങ്ങാട്ടും മുണ്ടയാടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |