പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കാമ്പസിനകത്തെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കുടുംബശ്രീ ജില്ലാ മിഷൻ ഏറ്റെടുത്തു. ഇന്നലെ മുതൽ പാർക്കിംഗ് സംവിധാനം നടപ്പിലാക്കി. കോളജും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററും തമ്മിലുള്ള വാർഷിക കരാർ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. കടന്നപ്പള്ളി, ചെറുതാഴം, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതകളെ മാത്രം ഉൾപ്പെടുത്തിയ കുടുംബശ്രീ സംരംഭ ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്.
ഓരോ നാല് മണിക്കൂർ സമയത്തേക്ക് ഇരു ചക്ര വാഹനങ്ങൾക്ക് 5 രൂപ, മൂച്ചക്ര വാഹനങ്ങൾക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങൾക്ക് 20 രൂപ എന്ന കണക്കിനാണ് പാർക്കിംഗ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ട് പേരെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദരിദ്ര കുടുംബങ്ങളിലെ നിരവധി വനിതകൾക്ക് പുതിയൊരു ജീവനോപാധി പ്രദാനം ചെയ്യുവാൻ ഇത്തരമൊരു ഇടപെടൽ വഴിയൊരുക്കും.
ഇതനുസരിച്ച് സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ, കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും വിദ്യാർത്ഥികളുടേയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും പാർക്കിംഗ് ഫീസ് ബാധകമായിരിക്കും.പാർക്കിംഗ് ഫീസ് ഇനത്തിൽ ലഭിക്കുന്ന തുക ജില്ലാകളക്ടർ ചെയർമാനായ ആശുപത്രി വികസനസമിതിക്ക് കീഴിൽ അതത് ദിവസം അടക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കുവേണ്ടിയാണ് വിനിയോഗിക്കും. മെഡിക്കൽ കോളേജിലെത്തുന്ന വാഹനങ്ങൾ സംബന്ധിച്ചുള്ള കണക്കെടുപ്പിന്റെ കൂടി ഭാഗമായാണ് പാർക്കിംഗ് ഫീസ് സമ്പ്രദായം ഏർപ്പെടുത്തിയത്.
ജില്ലയിൽ ആദ്യമായാണ് പാർക്കിംഗ് രംഗത്തേക്ക് കുടുംബശ്രീ വനിതകൾ രംഗത്ത് വരുന്നത്.ആദ്യ ഒരാഴ്ച കാലത്തെ പ്രവർത്തനം വിലയിരുത്തി ടീം അംഗങ്ങളുടെ എണ്ണം വിപുലപ്പെടുത്താനാണ് ജില്ലാ മിഷൻ ഉദ്ദേശിക്കുന്നത്-
ഡോ. എം. സുർജിത് കുമാർ,കുടുംബശ്രീ മിഷൻ, കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |