തലശ്ശേരി:പൊരിവെയിലിലും വോട്ടർമാരുടെ നീണ്ട നിര. തലങ്ങും വിലങ്ങും ഓടുന്ന പൊലീസ് വാഹനങ്ങൾ. വോട്ടർമാർക്ക് സ്ളിപ്പ് വിതരണം പ്രവർത്തകരുടെ ചെറുസംഘങ്ങൾ.കുടിവെള്ളവും ലഘുഭക്ഷണവുമായി വോളണ്ടിയർമാർ. പൊതുതിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പ്. രാവിലെ മുതൽ വോട്ടെടുപ്പ് കേന്ദ്രമായ മമ്പറം ഇന്ദിരാഗാന്ധി പബ്ളിക്ക് സ്കൂളിലേക്ക് വോട്ടർമാരുടെ ഒഴുക്കായിരുന്നു.
രാവിലെ പത്തിനാണ് പോളിങ് ആരംഭിച്ചത്. രണ്ടര മണി വരെ പോളിംഗ് മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് വൈകിട്ടോടെ വേഗതയേറി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടക്കിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തിയതിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇരുവിഭാഗത്തെയും പ്രവർത്തകർ രാവിലെ മുതൽ തന്നെ പോളിംഗ് നടക്കുന്ന സ്കൂളിന് മുന്നിലും റോഡിലും സജീവമായിരുന്നു. റോഡരികിലെ മമ്പറം ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് കാണാതായ സംഭവത്തെ തുടർന്ന് രാവിലെ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. പൊലീസ് കരുതലിൽ ഉച്ചയ്ക്ക് 12.10 ഓടെ സ്ഥാനാർത്ഥി മമ്പറം ദിവാകരൻ പോളിംഗ് സ്റ്റേഷനിൽ എത്തിയതോടെ ക്യൂവിൽ നിന്ന ഒരാൾ കൂക്കിവിളിച്ചതും സംഘർഷാവസ്ഥ സൃഷ്ടിച്ചു.കൂവിവിളച്ചയാളുടെ നേർക്ക് ദിവാകരൻ കുതിച്ചതോടെ പൊലീസ് ഇടപെട്ടു. പൊലീസുകാരുടെ വലയത്തിലാണ് പിന്നീട് ദിവാകരൻ സ്കൂളിലേക്ക് കയറിയത്. വോട്ട് എണ്ണുന്ന സമയത്തും സംഘർഷം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നു. ഇതിനിടെ ബാലറ്റ് ബോക്സ് തട്ടിയെടുക്കാൻ ശ്രമിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വെല്ലുവിളി;മണ്ഡലം ജന.സെക്രട്ടറി പുറത്ത്
തലശേരി :മമ്പറം ഇന്ദിരാഗാന്ധി പബ്ളിക് സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ സുധാകര വിഭാഗം പ്രവർത്തകരെ വെല്ലുവിളിച്ച കടവത്തൂർ സ്വദേശിയും തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇ.കെ. പവിത്രനെയാണ് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. തൊട്ടുപിറകെ പ്രകോപനമുണ്ടാക്കിയതിന് ഈയാളെ കോൺഗ്രസിൽ നിന്നു പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, തലശ്ശേരി എ.എസ്.പി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷയൊരുക്കിയത്. തലശ്ശേരി, കൂത്തുപറമ്പ്, ധർമടം, പിണറായി തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നായി 200 പൊലീസുകാരും സുരക്ഷ ചുമതലയിലുണ്ടായിരുന്നു.വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ മുഴുവൻ വിഡിയോ ചിത്രീകരണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |