കണ്ണൂർ : ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വീറും വാശിയുമേറിയ പോരാട്ടം നേതൃത്വത്തിന് തലവേദനയായെങ്കിലും ഉജ്ജ്വലവിജയം കൊണ്ട് അതിനെ മറികടക്കാൻ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സെമികേഡർ ശൈലിക്കായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകർക്ക് ആവശ്യമായ നിർദേശം നൽകുകയായിരുന്നു സുധാകരൻ. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം കൈവിട്ടു പോയാൽ സ്വന്തം തട്ടകത്തിൽ തന്നെ സുധാകരന് തിരിച്ചടിയാകുമായിരുന്നു.
പടിയിറങ്ങുന്നത് 30 വർഷത്തെ അദ്ധ്യക്ഷൻ
30 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കണമെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. 1992 ൽ എൻ .രാമകൃഷ്ണനെ താഴെയിറക്കി ഡി.സി.സി പിടിക്കാൻ സുധാകരന്റെ വലംകൈയ്യായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ ദിവാകരന്റെ നല പരുങ്ങലിലായി. തലശേരി ബ്രണ്ണൻകോളേജ് വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തി. അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് മൂന്ന് പതിറ്റാണ്ടായി തുടരുന്ന ദിവാകരന്റെ ചിറകരിയാൻ സുധാകരൻ പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്.
കരുത്തനായി സുധാകരൻ
തിരഞ്ഞെടുപ്പു ഫലം യു.ഡി.എഫ് പാനലിന് അനുകൂലമായതോടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കൂടുതൽ കരുത്തനായി മാറും. മമ്പറം ദിവാകരന് പരാജയത്തോടെ കോൺഗ്രസിലെ സുധാകര വിരുദ്ധർ ദുർബലരായി തീരുമെന്നാണ് സൂചന.
മമ്പറം ദിവാകരന്റെ വ്യക്തി പ്രഭാവം കൊണ്ടു പടുതുയർത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാനുള്ള സുധാകരന്റെ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു സുധാകര വിരുദ്ധരായ നേതാക്കളുടെ നിലപാട്.
എന്നാൽ,ഡി.സി.സി നേതൃത്വം എന്ത് വിട്ടു വീഴ്ചക്കും തയാറായിട്ടും ഒരു തരത്തിലുള്ള മധ്യസ്ഥ ശ്രമത്തിനും നിൽക്കാതിരുന്ന മമ്പറത്തിന്റെ നിലപാട് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.തിരഞ്ഞെടുപ്പ് ഫലം കേരള രാഷട്രീയത്തിൽ വരും ദിവസങ്ങളിൽ സജീവ ചർച്ചയാകുമെന്നതിൽ സംശയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |