കൊട്ടിയൂർ: പ്രളയത്തിൽ ഉരുൾപൊട്ടലിലും പാറയിടിച്ചിലിലും ആകെ തകർന്ന അമ്പായത്തോട് - പാൽച്ചുരം - ബോയ്സ് ടൗൺ റോഡ് പുനർനിർമ്മാണം വൈകുന്നു. വാഹനം കടന്നുപോകുമ്പോൾ കുഴികളിൽ നിന്നും ചരലും മെറ്റലും തെറിക്കുന്നതിനാൽ കാൽനട പോലും ദുഷ്കരമായിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഇരുചക്രവാഹനങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുക്കാം.
മലയോര ഹൈവേയുടെ ഭാഗമായും കണ്ണൂർ വിമാനത്താവള റോഡുമായി ബന്ധപ്പെട്ടും വീതി കൂട്ടി നിർമ്മിക്കാൻ ശുപാർശ ചെയ്തതാണ് ഈ റോഡ്. 2018, 19-ലെ പ്രളയകാലങ്ങളിൽ പൂർണമായും തകർന്നതിന് ശേഷം ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണ് ഇവിടെ നടത്തിയത്.പാച്ച് വർക്കിന് പുറമെ ചെകുത്താൻ തോടിന് സമീപം കോൺക്രീറ്റു ചെയ്തതുമായിരുന്നു ആ പ്രവൃത്തി.നിലവിൽ മിക്കവാറും ഭാഗങ്ങളിലും ടാറിംഗ് പൊളിഞ്ഞ് വലിയ കുഴികളാണ്. ചെകുത്താൻതോടിന് സമീപം, ഹെയർപിൻ വളവുകൾ ,ആശ്രമം ജങ്ഷൻ, ചുരത്തിന്റെ തുടക്കത്തിലുള്ള വളവ് തുടങ്ങിയവിടങ്ങളിലെല്ലാം റോഡ് തകർന്ന് യാത്ര ദുഷ്കരമാണ്.
.2018-ലെ പ്രളയത്തിൽ റോഡിന്റെ പാർശ്വഭാഗങ്ങൾ ഇടിഞ്ഞും കൂറ്റൻ പാറകളും മണ്ണും റോഡിലേക്ക് വീണിരുന്നു. ആശ്രമം ജംഗ്ഷന് മുകളിലായി മലയിടിഞ്ഞ് വീണ് ഗതാഗതം പൂർണമായും നിലച്ചതാണ്. തുടർന്ന് കളക്ടർ നേരിട്ട് ഇടപെട്ട് ഒരു മാസം കൊണ്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാർശ്വ ഭാഗങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ മുളകൊണ്ട് നിർമ്മിച്ച താത്കാലിക സുരക്ഷാവേലി ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്.പേരാവൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലും അപകടമേഖലകളിൽ സുരക്ഷാവേലിയൊരുക്കിയത്
അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് സെപ്തംബറിൽ റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും തുടർനടപടി വൈകുകയാണ്.
ചുരം കയറ്റം കഠിനം കഠിനം...
ദിവസേന വയനാട്ടിലേക്ക് പോകുന്ന ലോറികളടക്കം പ്രയാസപ്പെട്ടാണ് ചുരം കയറുന്നത്.15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് ഈ പാതയിൽ വിലക്കുമുണ്ട്. മഴക്കാലം നീണ്ടുപോയതും കരിങ്കൽ ഉത്പന്നങ്ങളുമായി നിരവധി ടോറസ് വാഹനങ്ങൾ ഇതുവഴി പോകുന്നതും തകർച്ചക്ക് കാരണമാകുന്നുവെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന സഞ്ചരിക്കുന്നതാണ് ഈ പാത. വയനാട് മേഖലയിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കും വയനാട്ടിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കണ്ണൂരിലേക്കും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്രയമാണ് ഈ റോഡ്. കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം കേരള-കർണാടക സംസ്ഥാനങ്ങളെയും പാത ബന്ധിപ്പിക്കുന്നു.
തകർന്ന പാൽച്ചുരം പാതയിലൂടെയുള്ള യാത്ര മലയോര ജനതയ്ക്ക് പേടി സ്വപ്നമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. അധികാരികളുടെ കണ്ണു തുറക്കും വരെ പുതിയ ജനകീയ സമരപരിപാടികളുമായി ഞങ്ങൾ മുന്നോട്ടു പോകും.
- ഡെറിൻ കൊട്ടാരത്തിൽ,പ്രസിഡന്റ്,കെ.സി.വൈ.എം. ചുങ്കക്കുന്ന് മേഖല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |