നീലേശ്വരം: ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ കാസർകോട് ജില്ലയുടെ പ്രധാന കായിക വിനോദങ്ങളിലൊന്നായ കബഡി വീണ്ടും സജീവമാകുന്നു. കർശന വ്യവസ്ഥകളോടെയാണെങ്കിലും ടൂർണമെന്റുകൾ നടത്താനുള്ള അനുമതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കബഡി പ്രേമികൾ.
പഴയകാലത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി നീലേശ്വരം കൊയാമ്പുറത്ത് വൈറ്ററൻ കബഡി ടൂർണ്ണമെന്റ് സംഘടിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇന്നലെയും വിവിധ ഇടങ്ങളിലായി ടൂർണമെന്റുകൾ നടന്നു. ഇരുന്നൂറ്റമ്പതോളം കബഡി ക്ളബ്ബുകളുള്ള ജില്ല പ്രോ കബഡിയിലും ദേശീയടീമിലും നിരവധി താരങ്ങളെ സംഭാവന ചെയ്ത മേഖല കൂടിയാണ്. പ്രോ കബഡിയിൽ ആരാധകർ ഏറെയുള്ള സാഗർ കൃഷ്ണ, മുൻ ഏഷ്യൻഗെയിംസ് മെഡൽ ജേതാവും തെലുഗ് ടൈറ്റൻസ് മുഖ്യപരിശീലകനുമായ ജഗദീഷ് കുമ്പള , മുൻ ദേശീയതാരം മനോജ് അച്ചാംതുരുത്തി തുടങ്ങി പ്രമുഖരെല്ലാം കാസർകോട് ജില്ലയിലെ ടൂർണമെന്റുകളിൽ മികവ് തെളിയിച്ച് മുന്നേറിയവരാണ്. സംസ്ഥാന ടീമിൽ മികവ് കാട്ടിയ നിരവധി താരങ്ങൾ വേറെയുമുണ്ട്.
ചെറുവത്തൂർ കാരി, ഓരി, കണ്ണങ്കൈ, വെങ്ങാട്ട്, മയ്യിച്ച, അച്ചാംതുരുത്തി, കൊയാമ്പുറം, കാര്യങ്കോട്, പാലായി, ഉദുമ, കാസർകോട്, മഞ്ചേശ്വരം, കുമ്പള, മടിക്കൈ ,ചായ്യോം, ചാത്തമത്ത്, ഒഴിഞ്ഞവളപ്പ്, ഐങ്ങോത്ത് മേഖലകളിലെല്ലാം നൂറുകണക്കിന് ടൂർണമെന്റുകളാണ് വർഷം തോറും നടക്കുന്നത്.
അതെ സമയം നിരവധി താരങ്ങൾ വളർന്ന് വരുന്നുണ്ടെങ്കിലും അസോസിയേഷനുകളിലെ തൊഴുത്തിൽകുത്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന അവസ്ഥയും നിലവിലുണ്ട്. രണ്ട് അസോസിയേഷനുകളും ക്ളബ്ബുകളുടെ കൂട്ടായ്മയുമൊക്കെയായി താരങ്ങളുടെ വളർച്ചയെ ബാധിക്കുന്ന തരത്തിലാണ് വിഭാഗീയത വളർന്നിരിക്കുന്നത്.
സ്പോർട്സ് ക്വാട്ട നഷ്ടപ്പെടുത്തി
കബഡിയുടെ ഈറ്റില്ലമായിട്ടും ഈ വർഷം പ്ലസ് വൺ, സീറ്റുകളിലേക്ക് സ്‌പോർട്സ് ക്വാട്ടയിൽ കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അസോസിയേഷനുകളിലെ തമ്മിലടിയാണ് കുട്ടികളുടെ അവസരം ഇല്ലാതാക്കിയതെന്നാണ് കബഡി പ്രേമികളുടെ ആരോപണം.കായികവകുപ്പ് അടിയന്തിരമായി ഇടപെട്ട് അസോസിയേഷനുകളുടെ പേരിലുള്ള തമ്മിലടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |