പഴയങ്ങാടി,കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിവാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു
പഴയങ്ങാടി:കണ്ണപുരം,പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുന്നു.അനധികൃതമണൽകടത്തുകാരിൽ നിന്നടക്കം പിടികൂടിയ വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ് രണ്ടു സ്റ്റേഷൻ കോമ്പൗണ്ടുകളും. സ്റ്റേഷൻ വളപ്പ് പിന്നിട്ട് പൊലീസ് ക്വാർട്ടേഴ്സുകൾക്ക് മുന്നിലും റോഡരികിലും വാഹനങ്ങൾ നിർത്തിയിട്ടിയിരിക്കുകയാണ്.
പൊലീസ് വാഹനങ്ങൾക്കും പൊതുജനങ്ങളും സ്റ്റേഷൻവളപ്പിനകത്ത് പ്രവേശിക്കുന്നതിന് വലിയ തടസമാണ് വാഹനങ്ങൾ സൃഷ്ടിക്കുന്നത് .കണ്ണപുരം സ്റ്റേഷന് മുന്നിലെ റോഡരികിൽ ഭൂരിഭാഗം വാഹനങ്ങളിലും കാട് വളർന്നുകഴിഞ്ഞു. തീരദേശ മാട്ടൂൽ ,ചൂട്ടാട്,എഴോം ,നരിക്കോട്, മടക്കര,ചെറുകുന്ന് എന്നിവിടങ്ങളിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നതിനിടെ പിടിച്ചെടുത്തവയാണ് തൊണ്ടിവാഹനങ്ങളിലേറെയും .വീതി കുറഞ്ഞതും കയറ്റിറക്കമുള്ളതുമായ റോഡിലാണ് ഇവയിൽ ഭൂരിഭാഗവും നിർത്തിയിട്ടിരിക്കുന്നത്. മണൽവേട്ടയിലൂടെയും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴ അടച്ച് തിരിച്ചെടുക്കാൻ ഉടമകൾ തയ്യാറാകാറില്ല. ചില വാഹനങ്ങൾക്കാകട്ടെ കൃത്യമായ ഉടമസ്ഥരേഖയും കാണില്ല. വാഹനവിലയിലും അധികം തുക പിഴയായി അടക്കേണ്ടിവരുന്നതും തിരിച്ചെടുക്കുന്നതിന് തടസമാകുന്നുണ്ട്. രണ്ട് വർഷം മുമ്പ് ജില്ല പൊലീസ്‌മേധാവിയുടെ ഉത്തരവ് പ്രകാരം പിടികൂടിയ വാഹനങ്ങളിൽ കുറച്ചെണ്ണം ചക്കരകല്ല് പൊലീസ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു .
ലേലം കൊള്ളാനും ആളുണ്ട്
കഴിഞ്ഞവർഷം തലശ്ശേരി അസിസ്റ്റൻറ് കളക്ടർ ഇ ടെൻഡർ മുഖേന നടത്തിയ ലേലത്തിൽ കോയമ്പത്തൂർ പൊള്ളാച്ചിയിലെ ഒരു കമ്പനി വാഹനങ്ങൾ ലേലം കൊണ്ടിരുന്നു.ലക്ഷങ്ങൾ വിലമതിക്കുന്നവയാണ് നശിക്കുന്ന ഭൂരിഭാഗം വാഹനങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |