കാഞ്ഞങ്ങാട് : പരുന്തിൽ നിന്ന് പാതി ജീവനോടെ രക്ഷപ്പെട്ട കുയിൽ ചാളക്കടവിലെ ശ്രീമുത്തപ്പൻ ഹോട്ടലിലെ അതിഥിയാണ്. ഹോട്ടലുടമ തലയത്ത് കരുണാകരൻ ചുണ്ടുപിളർത്തി പാലൊഴിച്ച് കൊടുക്കുമ്പോൾ ചിറകിട്ടടിക്കും. പിന്നെ വിരലുകളിൽ കൊക്കുരുമ്മി നന്ദി പ്രകടിപ്പിക്കും. നാട്ടുകാർക്കും വിസ്മയമാണ് ഈ സൗഹൃദം.
ഒരാഴ്ച മുൻപാണ് ഹോട്ടലിനു പിന്നിലെ പനയിൽ നിന്നും വീണ കുയിലിന്റെ കരച്ചിൽ കേട്ടത്. പരുന്തിന്റെ നഖം കൊണ്ട് തൊണ്ടയിലെ മാംസ ഭാഗങ്ങൾ അടർന്ന് പോയിരുന്നു. മരുന്നുകൾ വച്ചുകെട്ടി. കുയിലിന്റെ സംരക്ഷണം കരുണാകരൻ ഏറ്റെടുത്തു. ആദ്യ മൂന്നു ദിവസം തീറ്റയെടുത്തില്ലെങ്കിലും പതിയെ പാൽ കഴിച്ചു തുടങ്ങി. പിന്നെ അൽപ്പാൽപ്പമായി പഴങ്ങളും തിന്നുതുടങ്ങിയിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റതിനാൽ ഇതുവരെ ശബ്ദിച്ചിട്ടില്ല. ഇതിന്റെ ഇണ എല്ലാ ദിവസവും രാവിലെ മുതൽ പനയിലെത്തി ശബ്ദമുണ്ടാക്കുമ്പോൾ കുയിൽ തലചരിച്ച് നോക്കുന്നുണ്ടെന്ന് കരുണാകരൻ പറയുന്നു. കൂട്ടിലിട്ട് വളർത്താൻ ആഗ്രഹമില്ലെന്നും ആരോഗ്യം വീണ്ടെടുക്കുന്നതോടെ പറത്തി വിടാനാണ് തീരുമാനമെന്നും കരുണാകരൻ പറഞ്ഞു. അതുവരെ പൂച്ചയുടെയോ പാമ്പിന്റെയോ വായിലാകാതിരിക്കാനുള്ള ജാഗ്രതയിലാണ് കരുണാകരൻ. ഹോട്ടലിൽ സഹായായ ഭാര്യ ബിന്ദുവും കുയിലിന് പരിചരണം നൽകുന്നുണ്ട്. മടിക്കൈ സെക്കൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ മക്കൾ മനസ്വിജയും മാനസയും കുയിലിനെ പരിചരിച്ച് കൂടെ തന്നെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |