തലശ്ശേരി: മാവോയിസ്റ്റ് വിഭാഗം കബനീദളം നേതാവ് സാവിത്രി എന്ന രജിത (33)യെ ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ജനുവരി ഒന്ന് വരെ പേരാവൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഉത്തരവ്.
കേളകം പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ സാവിത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ മുഖേന നൽകിയ അപേക്ഷയെ തുടർന്നായിരുന്നു നടപടി. 2020 ഫെബ്രുവരിയിൽ ആറളം പൊലീസ് പരിധിയിലെ ആറളം ഫാം ബ്ലോക്കിലെ വീട്ടിൽ കയറി മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തി ഭക്ഷണസാധനങ്ങൾ വാങ്ങിയെന്നത് ഉൾപ്പെടെയുള്ള കേസിൽ തെളിവെടുപ്പാണ് ലക്ഷ്യം. ഇക്കഴിഞ്ഞ നവംബർ 10 നാണ് സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ടിലെ മധൂർ വനംവകുപ്പ് ചെക്കുപോസ്റ്റിനടുത്ത് വച്ച് കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിയും സാവിത്രിയും എസ്.ഐ.ടി.യുടെ പിടിയിലായത്.
കബനിദളം ഏരിയാകമാൻഡർ
മാവോയിസ്റ്റ് കബനിദളം ഏരിയാകമാൻഡർ ആയ സാവിത്രി ചിക്കമംഗളൂരു മടിക്കൈരി സ്വദേശിനിയാണ്. പതിനേഴ് യു.എ.പി.എ കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ചിക് മംഗളുരുകാരനായ പശ്ചിമഘട്ട സോണൽസമിതി സെക്രട്ടറി ബി.ജെ.കൃഷ്ണമൂർത്തിയോടൊപ്പം സാവിത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |