തളിപ്പറമ്പ്: ഹൃദയചികിത്സയ്ക്ക് പേരുകേട്ട സഹകരണ ഹൃദയാലയ ഡിപ്പാർട്ട്‌മെന്റ് ഓഫ് കാർഡിയോളജി എന്നാക്കുന്നു.കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പൂർണ്ണമായും സർക്കാർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.നേരത്തെ വൻതുക ഫീസ് ഈടാക്കിയിരുന്ന സഹകരണ ഹൃദയാലയയിൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിന് സമാനമായ നിരക്ക് മാത്രമാണുള്ളത്. ബി.പി.എൽ വിഭാഗക്കാർക്ക് പരിപൂർണമായും സൗജന്യചികിത്സയാണ് ലഭിക്കുന്നത്.'എട്ടു മണി മുതൽ മൂന്നു മണി വരെ ആറു ഡോക്ടർമാരുടെ സേവനവും ഒ.പിയിൽ ലഭ്യമാണ്.
സർക്കാർ മെഡിക്കൽ കോളേജായി മാറിയതിനു ശേഷം നേരത്തെയുണ്ടായിരുന്ന 250 രൂപ ഫീസ് നിരക്ക് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2019 മാർച്ച് 18 മുതലാണ് പരിയാരം സഹകരണാശുപത്രി സർക്കാർ ഏറ്റെടുത്തത് പ്രാബല്യത്തിൽ വന്നത്. ഇതിനുശേഷം സഹകരണ മാനേജ്‌മെന്റിനു കീഴിലുണ്ടായിരുന്ന ഓരോ വിഭാഗവും സർക്കാർ സംവിധാനത്തിലേക്ക് മാറ്റി. ഏറ്റവും ഒടുവിലാണ് ഹൃദയാലയയും സർക്കാർ മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് മാറാൻ തുടങ്ങിയത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കാർഡിയോളജിയെന്ന പേരിലാണ് ഹൃദയാലയ ഇപ്പോൾ അറിയപ്പെടുന്നത്.
കാർഡിയോളജി ഡിപ്പാർട്ട്മെന്റിലും സ്ഥലംമാറ്റം
മറ്റു മെഡിക്കൽ കോളേജിലേതിനു സമാനമായി നഴ്സുമാരെയും മറ്റു ജീവനക്കാരെയും ആശുപത്രി മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കാർഡിയോളജിയിലേക്കും മാറ്റി തുടങ്ങിയിട്ടുണ്ട്.മെഡിക്കൽ കോളേജിലെ നഴ്സുമാർ ഇനി ഒരൊറ്റ നഴ്സിംഗ് സൂപ്രണ്ടിന്റെ കീഴിലാണ് ഒപ്പിടേണ്ടത്. ഇതു നാലാംനിലയിലാണെന്ന വിമർശനം ഉയരുന്നുണ്ടെങ്കിലും കേന്ദ്രീകൃതമായ സംവിധാനം നടപ്പിലാക്കുന്നതിന് ഗുണം ചെയ്യുമെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ ഇതിൽ ജീവനക്കാർക്കു പലർക്കും എതിർപ്പുണ്ടെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന സ്വഭാവികമായ പ്രതികരണം മാത്രമായാണ് മാനേജ്‌മെന്റ് കാണുന്നത്.
ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ചു
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പൻ ചികിത്സാചെലവ് താങ്ങാനാവാൻ കഴിയാത്തവരാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെ കൂടുതൽ ആശ്രയിക്കുന്നത് പ്രതീക്ഷയ്‌ക്കൊത്ത് മെച്ചപ്പെട്ട ചികിത്സാ സംവിധാനമൊരുക്കുകയെന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.
അഞ്ചരകോടി ചെലവിൽ കാത്ത്ലാബ് ഉൾപ്പെടെ അത്യാധൂനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഗണിക്കുന്നതിനായി നടപടികൾ നടന്നുവരികയാണെന്നും ഇതിന്റെ ഭാഗമായി പതിനഞ്ചോളം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായും മാനേജ്‌മെന്റ് അറിയിച്ചു. നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താനും ശമ്പള വേതന വ്യവസ്ഥകൾ ഏകീകരിക്കാനും ധാരണയായിട്ടുണ്ടെങ്കിലും സർക്കാർ അനുമതിയായിട്ടില്ല. അനുമതി ലഭിച്ചാൽ 2019 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം വരുമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കണ്ണുർ ഗവ.മെഡിക്കൽ കോളേജിൽ സ്വാഭാവികമായ മാറ്റങ്ങളാണ് ഇപ്പോഴുള്ളത്. സർക്കാർ മെഡിക്കൽ കോളേജിലേക്ക് എത്താൻ ഇനിയും സമയമെടുക്കും എന്നാൽ ഇതു മറ്റുള്ള മെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് വേഗത്തിലാണ് നടക്കുന്നത്
ഡോ: കെ.സുദീപ് (ആശുപത്രി സൂപ്രണ്ട് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |