തളിപ്പറമ്പ്: പരിയാരത്ത് ഔഷധിയുടെ ചെങ്കൽകുന്നിൽ നട്ടുപിടിപ്പിച്ച ചെത്തിക്കൊടുവേലികൾ ഒന്നിച്ച് പൂത്തു. അയ്യായിരത്തിലധികം ചെടികൾ ഒന്നിച്ച് പൂത്തുനിൽക്കുന്നത് കാണാൻ രാവിലെയും വൈകുന്നേരങ്ങളിലും നിരവധി പേരാണ് എത്തുന്നത്.
ഔഷധ ആവശ്യത്തിനായാണ് പരിയാരം ഔഷധി സ്വന്തം തോട്ടത്തിൽ ചെത്തിക്കൊടുവേലി കൃഷി തുടങ്ങിയത്. ഇതിന്റെ വേര്, തൊലി, കിഴങ്ങുകള്‍ എന്നിവയാണ് മരുന്നിന് ഉപയോഗിക്കുന്നത്. മൂലക്കുരു, ദഹനസംബന്ധ അസുഖം, ത്വക്‌രോഗം എന്നിവയ്ക്കുള്ള ഔഷധത്തിലെ ചേരുവയാണ്. ചിതകാസവം, ദശമൂലാരിഷ്ടം, യോഗരാജചൂർണം എന്നീ മരുന്നുകളിൽ ചെത്തിക്കൊടുവേലി ചേർക്കുന്നുണ്ട്. മഹോദരം, മന്ത്, കൃമിശല്യം, പ്രമേഹം, ദുർമേദസ്, നീര്, പനി എന്നിവ ശമിപ്പിക്കാനും ഈ ഔഷധിക്ക് കഴിവുണ്ട്.
നാലടി ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണിത്. അഞ്ചുവർഷത്തോളം ആയുസുണ്ട്. കിഴങ്ങു പോലെ വണ്ണമുള്ള വേരാണ് ഉപയോഗിക്കുന്നത്. കിഴങ്ങിന്റെ നീര് ശരീരത്തിൽ തട്ടിയാൽ തീപ്പൊള്ളലേറ്റപോലെ കുമിള വരും. അതിനാൽ കിഴങ്ങ് പറിച്ചെടുക്കുമ്പോൾ കൈയിൽ വെളിച്ചെണ്ണ പുരട്ടുകയോ കയ്യുറ ധരിക്കുകയോ വേണം. കിഴങ്ങ് ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധീകരിച്ചാണ് ഔഷധ ആവശ്യത്തിന് ഉപയോഗിക്കുന്നത്. സൂര്യപകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള, നീർവാർച്ചയുള്ള സ്ഥലമാണ് അനുയോജ്യം.
പുതുമഴ പെയ്തപ്പോഴായിരുന്നു ഔഷധിയിൽ ചെത്തിക്കൊടുവേലി നട്ടത്. ഔഷധിയിലെ ഫാക്ടറിയിൽ നിന്നും എത്തിച്ച മരുന്ന് അവശിഷ്ടങ്ങൾ തന്നെയായിരുന്നു വളം.
മേയിൽ കൃഷി തുടങ്ങാം
അധികം മൂപ്പെത്താത്ത പച്ചനിറമുള്ള തണ്ട് രണ്ടു മുട്ടുകളുടെ നീളത്തിൽ മുറിച്ചു നടുകയാണ് ചെയ്യുന്നത്. മേയ് ജൂലായ് മാസമാണ് കൃഷിയിറക്കാൻ ഉത്തമം. ഏക്കറിന് നാല് ടൺ ജൈവവളം മണ്ണുമായി ചേർത്ത്, 45 സെന്റീമീറ്റർ ഉയരത്തിൽ വാരങ്ങൾ എടുത്ത്, കമ്പുകൾ 15 സെന്റീമീറ്റർ അകലത്തിൽ നടണം. ചെറിയ മൺകൂനകളിൽ മൂന്നു കമ്പ് വീതം നടുകയും ചെയ്യാം. പോളിത്തീൻ കവറുകളിൽ വേരുപിടിപ്പിച്ച തൈകളും നടാൻ ഉപയോഗിക്കാം. ആറുമാസത്തിനുശേഷം കളനീക്കി ജൈവവളം ചേർത്തു കൊടുക്കണം. രണ്ടാം വർഷാവസാനം കിഴങ്ങ് പറിച്ചെടുക്കാം. മൂന്നോ നാലോ വർഷംകൊണ്ട് വേരിന് കൂടുതൽ വണ്ണവും വലുപ്പവും വരും. ഒരേക്കറിൽ നിന്ന് 2 മുതൽ 3 ടൺ കൊടുവേലി കിഴങ്ങ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |