കണ്ണൂർ: സെന്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചുമടായി സ്‌കൂളിലേക്ക് കൊണ്ടു വന്നത് ഡി.എസ്.സി അധികൃതരുടെ മനുഷ്യത്വ രഹിത നടപടിയാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കണ്ണൂരിലെ പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മൈക്കിൾസ് സ്‌കൂൾ. നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഈ സ്‌കൂളിലേക്ക് വർഷങ്ങളായി ഉപയോഗിച്ചു വരുന്ന വഴിയാണ് ഡി.എസ്.സി അധികൃതർ അടച്ചത്. വഴിയടക്കാനായി പട്ടാളക്കാർ എത്തിയപ്പോൾ വി ശിവദാസൻ എം.പി അടക്കമുള്ളവർ അവിടെ എത്തി കണ്ണൂർ യൂണിറ്റിലെ പട്ടാള മേധാവിയുമായി നടത്തിയ ചർച്ചയെ തുടർന്ന് വാഹനത്തിന് പോകാനുള്ള സൗകര്യത്തോടു കൂടി വഴി അനുവദിക്കണമെന്ന് തീരുമാനമുണ്ടാക്കിയതാണ്. ആ ധാരണയാണ് ഏകപക്ഷീയമായി ഡിസംബർ ഒടുവിൽ പട്ടാളക്കാർ ലംഘിച്ചത്. വിദ്യാർത്ഥികൾക്കുള്ള അന്നം മുട്ടിക്കുന്ന നടപടി ഡി.എസ്.സി അധികൃതർ സ്വീകരിച്ചത് മനുഷ്യത്വ രഹിതവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.
കേന്ദ്രസർക്കാർ ഇടപെടണം
സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള വഴി പട്ടാളം അടച്ച സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എംജില്ലാസെക്രട്ടറി എം.വി.ജയരാജൻ പ്രതിരോധമന്ത്രിയ്ക്ക് നിവേദനം അയച്ചു. കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് സ്‌കൂളിലേക്കുള്ള വഴി അനുവദിക്കുകയും ഇപ്പോൾ കെട്ടിയ വേലി പൊളിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |