പയ്യന്നൂർ : ഐവർ പരദേവതാ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം കളിയാട്ടത്തിനൊരുങ്ങി. വരച്ചുവെക്കൽ ചടങ്ങിന് ശേഷം പ്രധാന ആരാധനാമൂർത്തിയായ പുലിയൂർകാളിയുടെ തിരുമാംഗല്യപന്തൽ എന്ന സങ്കൽപത്തിൽ വാലിയക്കാർ ഇന്നലെ വിധിപ്രകാരം മേൽപന്തൽ ഒരുക്കി.
പാരമ്പര്യവിധിയനുസരിച്ച് 300 ഓളം മെടഞ്ഞ ഓലകളും തിരികളും ഉപയോഗിച്ചാണ് മേൽപ്പന്തൽ ഒരുക്കുന്നത്. ക്ഷേത്രം കളരിക്ക് സമീപത്ത് ഒരുക്കുന്ന പന്തൽ ചുമലിലേന്തി നിലം തൊടാതെയാണ് വാല്യക്കാർ തിരുമുറ്റത്ത് കുഴിച്ചിട്ട നാലു തൂണുകളിൽ ഉറപ്പിച്ചത്. ഇന്നലെ അതിരാവിലെ ക്ഷേത്രത്തിൽ വാല്യക്കാരും ക്ഷേത്രശൻമാരും ഒത്തുകൂടിയാണ് പന്തൽ ഒരുക്കിയത്.
ഇന്ന് ആരംഭിക്കുന്ന കളിയാട്ടം 12 ന് സമാപിക്കും. അമ്മ പുള്ളി കരിങ്കാളി , മകൾ പുലിയൂരു കാളി തെയ്യങ്ങളുടെ. തോറ്റത്തോടെയാണ് കളിയാട്ടത്തിന് ആരംഭം കുറിക്കുന്നത്. കളിയാട്ടത്തിന്റെ ആദ്യദിനം ഒരു തവണയും രണ്ടും മൂന്നും ദിനങ്ങളിൽ ഉച്ചതോറ്റവും അന്തി തോറ്റവും എഴുന്നള്ളത്തും നടക്കും. മൂന്നാം ദിനം രാത്രി കൊടിയിലതോറ്റം. നാലാം ദിനം വൈകുന്നേരം ആദ്യം പുള്ളി കരിങ്കാളിയുടെയും പിന്നാലെ പുലിയൂർ കാളിയുടെയും തിരുമുടി നിവരും
സമാപനദിനമായ 12ന് രാവിലെ പൂലിൻ കീഴിൽ ദൈവത്തിന്റെ പുറപ്പാടിന് പിന്നാലെ നാനാ ദേശത്ത് നിന്നുമായി എത്തിയ ഭക്തജനങ്ങൾ നെൽവിത്ത്, നേർച്ച സാധനങ്ങൾ തുടങ്ങിയവ സമർപ്പിച്ച് അനുഗ്രഹം തേടും .
വൈകീട്ട് പുള്ളി കരിങ്കാളിയുടെയും പുലിയൂർ കാളിയുടെയും തിരുമുടി നിവരും. പുലികണ്ടൻ, പുതിയ ഭഗവതി, വിഷ്ണുമൂർത്തി ,മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി ദൈവക്കോലങ്ങളും കളിയാട്ട ദിവസങ്ങളിൽ കെട്ടിയാടിക്കും. പുലിയൂരു കാളിയുടെ കല്യാണ പന്തൽ ഒരുക്കിയെങ്കിലും കല്യാണം മുടങ്ങുന്നതായാണ് ഐതീഹ്യം. കല്യാണം മുടങ്ങിയെങ്കിലും പന്തൽ പൊളിച്ച് മാറ്റാതെ പൂര പന്തൽ ഒരുക്കും വരെ ക്ഷേത്രത്തിൽ നിലനിർത്തുകയാണ് പതിവ്.
പുലിയൂർ കാളിയ്ക്ക് കല്യാണം മുടങ്ങുന്നതോടെ കരിന്തിരി നായർ ദൈവം പട്ടംകെട്ടി ആചാരപ്പെടുന്ന കൂട്ടായി ക്കാരുടെ നേതൃത്തിൽ അടുത്ത ധനു 24ന്റെ പന്തൽ കല്യാണ ഒരുക്കത്തിലേക്ക് കണ്ടോത്ത് ദേശം കടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |