മുഴപ്പിലങ്ങാട്: വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിനോട് ചേർന്ന് ആരംഭിച്ച ടൂറിസം പൊലീസ് സ്റ്റേഷൻ അടച്ചിട്ടത് പ്രയോജനപ്പെടുത്തി തകർപ്പൻ മയക്കുമരുന്ന് കച്ചവടം. ടൂറിസം പൊലീസ് സ്റ്റേഷൻ ഇല്ലാത്ത സാഹചര്യത്തിൽ ബീച്ചിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന സാമൂഹ്യവിരുദ്ധപ്രവർത്തനത്തിന് തടയിടാൻ എടക്കാട് പൊലീസിന് സാധിക്കുന്നുമില്ല.
ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് 2018 മാർച്ച് 24 ന് ടൂറിസം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ ഈ സ്റ്റേഷൻ അടച്ചുപൂട്ടി. ഇപ്പോൾ അസമയങ്ങളിൽ ബീച്ചിലേക്ക് നിരവധി വാഹനങ്ങൾ വരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം മാരകമയക്കുമരുന്നുമായി ചില യുവാക്കളെ ഇവിടെ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
എടക്കാട് പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ ബീച്ചിൽ അസമയത്തുള്ള സന്ദർശനത്തിനെതിരെ നടപടി വേണമെന്ന് നിർദേശമുയർന്നിരുന്നു.ഈ യോഗത്തിൽ പൊലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബീച്ചിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും വ്യാപകമാണെന്ന് രാഷ്ട്രീയ പ്രവർത്തകരടക്കം ആരോപണമുന്നയിച്ചിരുന്നു.
അപകടം നടന്നാൽ നിരീക്ഷണം;പിന്നെ പഴയപടി
ബീച്ചിൽ സന്ദർശകർക്കിടയിലൂടെ ഓടുന്ന വാഹനങ്ങളിടിച്ച് ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അപകടം നടന്നാൽ കുറച്ചുദിവസം പൊലീസ് നിരീക്ഷണം ശക്തമാക്കും. എന്നാൽ വൈകാതെ പഴയപടിയാകും. ഇത്തരം അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ ടൂറിസം പൊലീസ് സ്റ്രേഷൻ തുറന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബീച്ചിലേക്കുള്ള റോഡുകളിൽ ഗതാഗതകുരുക്കും രൂക്ഷമാണ്. അവധി ദിവസങ്ങളിൽ ദേശീയപാതയിൽ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടും. ബീച്ചിന്റെ വികസനത്തിന് പല വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമ്പോഴും അടിസ്ഥാനസൗകര്യം അകലെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |