കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനുള്ള പ്രാരംഭ നടപടി തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് സർവെ നടപടി തുടങ്ങുന്നത്. ജനുവരി 15ന് പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള പതിനൊന്നു വില്ലേജുകളിൽ സർവെ നടക്കും.
ഏജൻസി പ്രതിനിധികളടക്കം പത്തുപേരാണ് സർവെയിൽ പങ്കെടുക്കുന്നത്. ഒരു വീട്ടിൽ ഒരാൾ വീതം സന്ദർശനം നടത്തും. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വീടുകളിൽ രണ്ടംഗ സംഘം വീട്ടുകാരുടെ അഭിപ്രായമറിയാൻ വേണ്ടി കയറും. കണ്ണൂർ ജില്ലയിൽ നിന്നും 29 പേരെയാണ് വളണ്ടിയറായി പ്രതിഫലാടിസ്ഥാനത്തിൽ നിയോഗിക്കുന്നത്.
പയ്യന്നൂർ മുതൽ ചിറക്കൽ വരെ സർവ്വേ കുറ്റി സ്ഥാപിച്ച സ്ഥലങ്ങളിലാണ് ആദ്യം സാമൂഹികാഘാത പഠനം . ഇതിനായി ഓരോ വില്ലേജിലും താമസിക്കുന്ന സ്ഥലപരിചയമുള്ളവരെയാണ് വളണ്ടിയർമാരായി തിരഞ്ഞെടുക്കുന്നത്. ഇവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകും. പരിശീലനം പൂർത്തിയായാൽ ഉടൻ സാമൂഹികാഘാത പഠനം ആരംഭിക്കാനാണ് ഏജൻസിയുടെ തീരുമാനം. കോട്ടയം മുള്ളങ്കുഴിയിലെ ഏജൻസിയായ കേരള വളൻഡറി ഹെൽത്ത് സർവീസാണ് സർവ്വേ നടത്തുന്നത്.
സാമൂഹികാഘാത പഠനം നടത്തുന്നതിന് സർക്കാർ സഹായം തേടില്ലെന്നാണ് ഏജൻസി അധികൃതരുടെ നിലപാട്. ഈ കാര്യത്തിൽ പൊലീസിനെയും ആശ്രയിക്കേണ്ടെന്നാണ് തീരുമാനം. സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളിൽ നിന്നും ഏജൻസി അഭിപ്രായങ്ങൾ ശേഖരിക്കും.
കടുക്കുന്നു പ്രതിഷേധം
സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനം തുടങ്ങാനിരിക്കെ കണ്ണൂർ ജില്ലയിൽ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. യു.ഡി.എഫ് സംസ്ഥാന വ്യാപകമായി പദ്ധതിക്കെതിരെ സമരത്തിനിറങ്ങിയിരിക്കുകയാണ്. ബി.ജെ.പിയും മറ്റു സംഘടനകളും സമരരംഗത്തുണ്ട്. സിൽവർലൈൻ പദ്ധതിക്കെതിരെ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയിലും അഭിപ്രായ ഭിന്നതയുണ്ട്. പദ്ധതിയുടെ സർവ്വേകുറ്റി പിഴുതുമാറ്റുമെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയും വിവാദമായിരുന്നു.
തികച്ചും നിഷ്പക്ഷമായാണ് സർവേ നടത്തുക. സർക്കാരിന് സമർപ്പിക്കുക ജനങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളുടെ സത്യസന്ധമായ റിപ്പോർട്ട് മാത്രമായിരിക്കും
സാജു വി. ഇട്ടി
(എക്സിക്യുട്ടീവ് ഡയറക്ടർ വളൻഡറി ഹെൽത്ത് സർവീസ് )
വിശ്വസനീയമല്ലാത്ത സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടത്താൻ പോകുന്നത്. അലൈൻമെന്റ് തീരുമാനിച്ചതിനു ശേഷം സ്വകാര്യ ഏജൻസി പഠനം നടത്തുന്നത് സർക്കാരിന് അനുകൂലമായി റിപ്പോർട്ടു നൽകുന്നതിനു വേണ്ടിയാണ്. ഇത്തരം പഠനങ്ങൾ നടത്തേണ്ടത് സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത നിഷ്പക്ഷ ഏജൻസികളായിരിക്കണംകെ.സി ഉമേഷ് ബാബു
(കവി, രാഷ്ട്രീയ നിരീക്ഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |