കണ്ണൂർ: അകകണ്ണിൽ മാത്രം വെളിച്ചത്തെ അറിയുന്ന ആര്യ എന്ന ഡിഗ്രി വിദ്യാർത്ഥിനി പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിത അതിമനോഹരമായി പാടിയപ്പോൾ കേട്ടുനിന്ന പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെയും കുട്ടികളടങ്ങുന്ന സദസിന്റെയും കണ്ണുകൾ ഈറനണിഞ്ഞു. ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി ' മക്കളെ നമുക്ക് കളിക്കാം ,ചിരിക്കാം ,പഠിക്കാം പരിപാടി നയിച്ച മുതുകാട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആര്യയുടെ കവിതാലാപനം.
നേരത്തെ ആര്യയുടെ ആലാപനം കേട്ട ഓർമ്മയിലാണ് മുതുകാട് വീണ്ടും പാടാൻ ആവശ്യപ്പെട്ടത്. ചേർത്തുനിർത്തി അഭിനന്ദിച്ച മുതുകാട് ആര്യയുടെ പാട്ടു കേട്ട് കവി മുരുകൻ കാട്ടാക്കട തന്നെ കരഞ്ഞുപോയ അനുഭവവും പങ്കുവച്ചു. കാണേണ്ടത് മാത്രം കാണുക,കേൾക്കേണ്ടത് മാത്രം കേൾക്കുക,പറയേണ്ടത് മാത്രം പറയുക എന്ന് കുട്ടികളെ കൊണ്ട് ഉറക്കെ പറയിപ്പിച്ചു കൊണ്ടായിരുന്നു മുതുകാട് പരിപാടി നയിച്ചത് . ചിന്തകളെ സൂക്ഷിക്കുക ,ചിന്തകളാണ് പ്രവൃത്തിയായി മാറുന്നത്.പ്രവൃത്തിയെ സൂക്ഷിക്കുക ,പ്രവൃത്തിയാണ് ശീലങ്ങളായി മാറുന്നത്.ശീലങ്ങളെ സൂക്ഷിക്കുക,ശീലങ്ങളാണ് സ്വാഭാവമായി മാറുന്നത്.ആ സ്വഭാവമാണ് നിങ്ങളെന്ന വ്യക്തിയെ നിർണ്ണയിക്കുന്നതെന്നും അദ്ദേഹം കുട്ടികളെ ഒാർമ്മപ്പെടുത്തി.
എങ്ങനെ നല്ല ശീലം പാലിക്കാമെന്നും മോശം ശീലത്തിൽ നിന്നും എങ്ങനെ മുക്തരാകാമെന്നും നുറുങ്ങ് മാജിക്കിലൂടെ മുതുകാട് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തങ്ങളുടെ ചിന്തകൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകി. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സദസ് പ്രതിജ്ഞയുമെടുത്തു. മാജിക്ക് വിട്ട് ഒാട്ടിസം.സെറിബ്രൽ പാൾസി,ഇന്റലച്ച്വൽ ഡിസബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന മുതുകാട് താൻ ഈ തീരുമാനമെടുത്തതിന്റെ പിന്നിലുള്ള അനുഭവവും വിവരിച്ചു.
ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.ടി.പ്രകാശൻ, മുകുന്ദൻ മഠത്തിൽ,വി.കെ.പ്രകാശിനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |