പാപ്പിനിശ്ശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയോരത്ത് കീച്ചേരിയിലെ കൂറ്റൻ ആൽമുത്തശ്ശിയും ഓർമ്മയിലേക്ക്. ദേശീയപ്രസ്ഥാനത്തേതടക്കം സമരതീഷ്ണമായ ഓർമ്മകൾ തങ്ങിനിൽക്കുന്ന ഈ ആൽമരച്ചുവട് ദേശീയപാതവികസനത്തിന്റെ ഭാഗമായാണ് മുറിച്ചുനീക്കുന്നത്.
മൊറാഴ സംഭവം, ഉപ്പ് സത്യാഗ്രഹം തുടങ്ങിയ ചരിത്രം അടയാളപ്പെടുത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ സാക്ഷിയാണ് കീച്ചേരിയിലെ ആൽമുത്തശ്ശി. ചരിത്രത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ സംഗമകേന്ദ്രം, വലിയൊരു ജൈവീക ആവാസകേന്ദ്രം, 24 മണിക്കൂറും വാഹനങ്ങൾ ഇരമ്പുന്ന ദേശീയപാതയിലെ ചുട്ടുപൊള്ളുന്ന യാത്രയിൽ ആശ്വാസത്തിന്റെ അത്താണി എന്നിങ്ങനെ പ്രത്യേകതകൾ ഒരുപിടിയുണ്ട് ഈ വടവൃക്ഷത്തിന്.ചെറിയ പ്രായത്തിലെ ഓർമ്മയിൽ ഇപ്പോഴത്തെ രൂപത്തിൽ നിന്ന് ഒരുമാറ്റവും ഈ ആൽമരത്തിന് ഇല്ലെന്നാണ് പ്രദേശത്തെ പ്രായമേറിയവരുടെ സാക്ഷ്യം. അവർക്കും മരത്തിന്റെ പ്രായം ഗണിക്കാൻ സാധിച്ചിട്ടില്ല.
നിലവിൽ കീച്ചേരിയിലെ ഓട്ടോ ടാക്സി സ്റ്റാൻഡും വഴിയോരവാണിഭവും ഈ ആൽചുവടിലാണ്.
പാതയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്നും വമിക്കുന്ന വിഷപ്പുക സ്വീകരിച്ച് ജീവവായു ഒഴുക്കി വിടുന്ന പ്രകൃതി ദാനമായി നൽകിയ നിസ്വാർത്ഥ സേവകന് നാട് മനസ്സില്ലാ മനസ്സോടെയാണ് വിട ചൊല്ലുന്നത്
ഒറ്റമരപന്തലുകൾ വീണു, ഇനി ചൂടൻ യാത്ര
മംഗളൂരുവിലേക്കുള്ള യാത്രയിൽ കണ്ണൂർ ,കാസർകോട് ജില്ലയിലെ ദേശീയപാതയ്ക്ക് കുട വിരിച്ചുനിൽക്കുന്ന ആൽമരങ്ങളൊന്നൊഴിയാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുകയാണ്. ഇതിനൊപ്പം കൂറ്റൻമഴമരങ്ങൾക്കും മഴു വീണതോടെ സാധാരണക്കാരുടെ യാത്ര ചുട്ടുപൊള്ളിക്കുന്നതായിട്ടുണ്ട്.കീച്ചേരി, ധർമ്മശാല, കരിവെള്ളൂർ, വെള്ളൂർ,ചെറുവത്തൂർ,നീലേശ്വരം,പടന്നക്കാട്, പൊയിനാച്ചി തുടങ്ങിയ ഇടങ്ങളിലെല്ലാമുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആലിന് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്.
വരിക,വരിക സഹജരെ....
സ്വാതന്ത്ര്യ സമരം കത്തിപ്പടർന്ന 1920- 1947 കാലഘട്ടത്തിൽ പ്രമുഖ നേതാക്കളുടെ സംഗമസ്ഥാനമായിരുന്നത്രെ ഈ ആൽമരച്ചുവട് രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സപ്തംബർ 15ന് സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിച്ചിരുന്നു. നിരോധനം നിലനിൽക്കെ കെ.പി. ആർ.ഗോപാലന്റെ. നേതൃത്വത്തിൽ കീച്ചേരിയിൽ പൊതുയോഗം നിശ്ചച്ചു. നിരോധനത്തെ തുടർന്ന് അഞ്ചാംപീടികയിലേക്ക് മാറ്റിയ യോഗത്തിൽ പങ്കെടുക്കാൻ സമരഭടന്മാർ കീച്ചേരി ഈ ആൽച്ചുവട്ടിൽ സംഗമിച്ചാണ് നീങ്ങിയത്. പയ്യന്നൂരിൽ നടന്ന ഉപ്പ് നിയമ ലംഘന പരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച കെ. കേളപ്പന്റെ നേതൃത്യത്തിലുള്ള സത്യാഗ്രഹിസംഘം യാത്രയ്ക്കിടെ വിശ്രമിച്ചതും ഈ ആൽച്ചുവട്ടിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം ചെറുതും വലുതുമായ വലിയ ഓർമ്മകൾ കീച്ചേരിയിലെ ആൽമുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |