ചക്കരക്കൽ: ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പടന്നോട്ട് മൊട്ടക്ക് സമീപം വീട്ടുമുറ്റത്ത് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷൈനാനിവാസിൽ ഭാസ്‌ക്കരന്റെ വീട്ട് മുറ്റത്താണ് ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ സ്വിഫ്റ്റ് കാർ ഉപേക്ഷിച്ചത്. കാറിന് ഇരട്ട നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നു. നമ്പർ പ്ലേറ്റുകൾ തമ്മിൽ ഒട്ടിച്ച നിലയിലായിരുന്നു കാർ. പൊലീസ് അന്വേഷണത്തിൽ കാസർകോടുള്ള ആളുടെ ഉടമസ്ഥയിലുള്ളതാണ് കാറെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാത്രി പതിനൊന്നരയോടെ രണ്ട് പേർ വീടിന്റെ മുറ്റത്ത് വന്ന് കാറിന് ചെറിയ തകരാർ ഉള്ളതിനാൽ ഇവിടെ വയ്ക്കട്ടേയെന്ന് ചോദിച്ചതായി വീട്ടുടമ പറഞ്ഞു. കാറിന്റെ പിൻ ഗ്ലാസ് തകർന്ന നിലയിലാണ്. വാഹനത്തിലും വീടിന്റെ മുറ്റത്തും ചോരപ്പാടുകളും ഉണ്ടായിരുന്നു.കണ്ണൂരിൽ നിന്ന് എത്തിയ വിരലടയാള വിദഗ്ദ്ധരും ചക്കരക്കൽ പൊലീസും കാർ പരിശോധന നടത്തിയപ്പോഴാണ് വാൾ, കത്തിവാൾ മുതലായ മാരകായുധങ്ങളും, മദ്യക്കുപ്പിയും മറ്റും കണ്ടെത്തിയത്.
സയന്റിഫിക് ഓഫീസർ പി.ശ്രീജ, ഫിങ്കർ പ്രിന്റ് എക്‌സ്‌പേർട്ട് പി. സിന്ധു, പൊലീസ് ഫോട്ടോഗ്രാഫർ കെ.ടി. ബിൻസ് ജോസ് എന്നിവർ സ്ഥലത്തെത്തി.ചക്കരക്കൽ പൊലീസ് ഇൻസ്‌പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാധരൻ, കെ.വി. വിനീത്, അബ്ദുൾ നാസർ, കെ. വിജേഷ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |