മാഹി: കടലിനേയും പുഴയേയും കോർത്തിണക്കി പ്രകൃതസൗഹൃദമായ പരമ്പരാഗത ടൂറിസം പദ്ധതിയാണ് മോന്താൽ പാലം മുതൽ ന്യൂ മാഹി അഴീക്കൽ വരെയായി കേരളസർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മുന്നൂറു കോടി ചിലവിട്ടുള്ള ഈ ടൂറിസം വില്ലേജ് നടപ്പിലാകുമ്പോൾ അക്ഷരാർത്ഥത്തിൽ സ്വപ്നപദ്ധതി തന്നെയാകും.
പരമ്പരാഗത കലകൾ,സംസ്‌ക്കാരം ഭക്ഷണം, യോഗ,കളരി,തെയ്യം, കല, സാഹിത്യം തുടങ്ങിയവ ഉൾക്കൊണ്ടുള്ള സാംസ്‌ക്കാരിക ഗ്രാമമാക്കി മേഖലയെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്തത്. അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ അടക്കമുള്ളവരുടെ ശ്രമം ഇതിന് പിന്നിലുണ്ട്. മാഹി പാലം ജംഗ്ഷനിൽ ഇറങ്ങുന്ന ഒരു സഞ്ചാരിക്ക് സ്വപ്നയാത്രയാകും ഈ ഇക്കോ ഫ്രണ്ട് ലി ടൂറിസം ശൃംഗല.
കലാഗ്രാമത്തിൽ നിന്ന് തുടങ്ങി
ന്യൂ മാഹി അഴീക്കലിൽ നിന്നുമാരംഭിക്കുന്ന പുഴയോര നടപ്പാതയിലൂടെയുള്ള യാത്രയിൽ ആദ്യമെത്തുന്നത് പുഴയോരത്തെ മലയാള കലാഗ്രാമത്തിലേക്കാണ്. ഇവിടെ നിന്നും നടന്നാൽ പുഴക്ക് അഭിമുഖമായി കിടക്കുന്ന പഴയ ഫ്രഞ്ച് കസ്റ്റംസ് ഓഫീസ് പിന്നിട്ടാൽ ബോട്ട് ജെട്ടിയായി. കുട്ടികൾക്കും വയോജനങ്ങൾക്കുമായുള്ള എം.മുകുന്ദൻ ഉദ്യാനം ഇവിടെയുണ്ട്. കണ്ടൽക്കാടുകളുടെ ശീതളിമയിൽ മുന്നോട്ട് പോയാൽ അത്യാധുനിക സംവിധാനങ്ങളുള്ള ഓഡിറ്റോറിയമായി. റെയിൽവേപാലത്തിന്നടിയിലെ അണ്ടർ ബ്രിഡ്ജ് വഴി കടന്ന് റഗുലേറ്റർ കം ബ്രിഡ്ജ് പിന്നിട്ടാൽ
പ്രകൃതി രമണീയമായ പാത്തിക്കൽ പ്രദേശമെത്തി. ഇവിടെ ചെറു കുടിലുകളിൽ വിശ്രമിക്കാനും പുഴ, കടൽ വിഭവങ്ങളുൾപ്പെട്ട ഭക്ഷണം കഴിക്കാനുമുള്ള സംവിധാനം .ജനകീയ സംരംഭമെന്ന നിലയിൽ വീടുകളിൽ തന്നെ ഹോം സ്റ്റേ ഒരുക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കവിയൂർ ബണ്ട് റോഡിൽ ഇപ്പോൾ തന്നെ ഇക്കോ ടൂറിസം നിലവിലുണ്ട്.
ചരിത്രം,പൈതൃകം,സാഹസികവിനോദം
മോന്താൽ വരെ നീളുന്ന നവീകരിക്കുന്ന പുഴയോരപാതയിൽ ഉത്തരവാദ ടൂറിസം പദ്ധതിയിലേക്ക് നിരവധി നിർദ്ദേശങ്ങൾ എത്തുന്നുണ്ട്.സാക്ഷാൽ ഹെർമൻ ഗുണ്ടർട്ടിന് മലയാളവും സംസ്‌കൃതവും, വൈദ്യവുമെല്ലാം പകർന്ന ഊരാച്ചേരി ഗുരുനാഥൻമാരുടെ സ്മാരകങ്ങളാണ് ഇതിലൊന്ന്. പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി മ്യൂസിയവും പരമ്പരാഗത ആയുർവ്വേദ കേന്ദ്രവും ഇവിടെ സ്ഥാപിക്കപ്പെടണം. ചിത്രകലയിലെ അത്ഭുതമായ എം.വി. ദേവന് ജന്മനാടായ ചൊക്ലിയിൽ ഒരു ആർട്ട് ഗാലറിയും സാംസ്‌ക്കാരിക കേന്ദ്രവും ആരംഭിക്കാൻ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. മൊയാരത്ത് ശങ്കരന്റെ നാമധേയത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ഗാലറി നിർമ്മിക്കാനുള്ള സാംസ്കാരികവകുപ്പിന്റെ പദ്ധതിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.
നിത്യചൈതന്യയതിയുടെ ഓർമ്മകളുറങ്ങുന്ന കനകമല ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്.
ചൊക്ലി പഞ്ചായത്തിലെ നിടുമ്പ്രം മഠപ്പുരയോടനുബന്ധിച്ച് തെയ്യം പെർഫോമിംഗ് ആന്റ് റിസർച്ച് സെന്ററാണ് മറ്റൊരു ആകർഷണം. തെയ്യത്തിന്റെ ഒരു ലിവിംഗ് മ്യൂസിയം, ഡിജിറ്റൽ മ്യൂസിയം, പെർഫോമൻസ് സെന്റർ, ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ എന്നിവയാണ് ഇവിടെ സ്ഥാപിക്കപ്പെടുന്നത്.
സാഹസിക സഞ്ചാരികളുടെ പ്രലോഭനമായ വെള്ളിയാങ്കല്ലിലേക്കുള്ള ബോട്ട് സർവ്വീസിന് വർഷങ്ങൾക്ക് മുമ്പുതന്നെ പുതുച്ചേരി ടൂറിസം വകുപ്പ് തുടക്കം കുറിച്ചതാണ്.കന്നിയാത്രയിലുണ്ടായ അപകടം മൂലം സർവ്വീസ് നിർത്തിവെക്കുകയായിരുന്നു. ബോട്ടിൽ നിന്നും കയറാനും ഇറങ്ങാനുമുള്ള സൗകര്യമൊരുക്കിയാൽ ഈ സാഹസിക ഉല്ലാസയാത്ര പുനരാരംഭിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |