ഇരിട്ടി: സ്വന്തം ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധി മാത്രമല്ല പായം ഗ്രാമ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ.എം.വിനോദ് കുമാറിന് പ്രഭാതസവാരി.കൈയിൽ പതിവായി കരുതുന്ന തുണിസഞ്ചികളിൽ വഴിയിൽ പലരും ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചാണ്എട്ടുകിലോമീറ്റർ നീളത്തിലുള്ള ഇദ്ദേഹത്തിന്റെ നടത്തം.
സ്വന്തം വാർഡിലൂടെയുള്ള നടത്തം അവസാനിക്കുമ്പോൾ കൈയിലുള്ള ഇരുസഞ്ചികളും നിറയും.
പിന്നീടിത് സംസ്‌കരണ യൂണിറ്റിന് കൈമാറും. പായം സമ്പൂർണ പ്ലാസ്റ്റിക്ക് മാലിന്യ വിമുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് വിനോദ്കുമാർ വ്യത്യസ്തമായി നടന്നുതുടങ്ങിയത് തുടങ്ങിയത്. പ്ലാസ്റ്റിക്ക് ശേഖരിച്ച് നടക്കുമ്പോൾ ആദ്യം കൗതുകത്തോടെ നോക്കി നിന്നവരിൽ പലരും ഇപ്പോൾ വൈസ്‌പ്രസിഡന്റിന് കൂട്ടായുണ്ട്.ഓരോദിവസവും കൂടുതൽ ആളുകൾ സഹകരണവുമായി മുന്നോട്ട് വരുന്നതായി അദ്ദേഹം പറയുന്നു. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി. പ്രമീളയും, പഞ്ചായത്തംഗം സൂര്യ വിനോദും രണ്ടു ദിവസമായി ഒപ്പമുണ്ട്.
മറ്റു പഞ്ചായത്തുകളും സമാനമായ രീതിയിൽ മുന്നോട്ട് വരുമ്പോൾ എന്തും വഴിയോരങ്ങളിൽ ഉപേക്ഷിക്കാനുള്ള ആളുകളുടെ പ്രവണ ക്രമേണ ഇല്ലാതാകുമെന്നാണ് വിനോദ്‌കുമാറിന്റെ വിശ്വാസം.
ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നുണ്ടെങ്കിലും പൊതു ഇടങ്ങളിലെ പ്ലാസ്റ്റിക്കും കൂടി ശേഖരിച്ചാൽ മാത്രമെ പ്ലാസ്റ്റിക്ക് വിമുക്ത കണ്ണൂർ എന്ന ലക്ഷ്യത്തിലെത്തുകയുള്ളുവെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
തങ്ങളുടെ പ്രവൃത്തികൾ സമൂഹം നിരീക്ഷിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോൾ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ക്രമേണ ഇല്ലാതാകും.ജനപ്രതിനിധികൾ മുൻകൈയെടുത്താൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് അനുഭവത്തിലൂടെ മനസിലായത്.
അഡ്വ.എം.വിനോദ് കുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പായം ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |