പഴയങ്ങാടി: പ്രകൃതിസംരക്ഷണസന്ദേശവുമായി കയാക്കിംഗിൽ തിളങ്ങുന്ന കണ്ണൂർ പഴയങ്ങാടിയിലെ സ്വാലിഹ റഫീക്കിനെ തേടി മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അഭിനന്ദനം. പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജനുവരി എട്ടിന് കടലിലും പുഴയിലും 30 കിലോമീറ്റർ കയാക്കിംഗ് വിജയകരമാക്കിയതിന് പിന്നാലെയാണ് ഈ ഒമ്പതാം ക്ലാസുകാരിയെ തേടി ടൂറിസം മന്ത്രിയുടെ അഭിനന്ദനമെത്തിയത്.
കേരളത്തിൽ വളർന്നുവരുന്ന ജല സാഹസിക ടൂറിസത്തിന് സ്വാലിഹ പ്രചോദനമാണെന്നും ഇനിയും തുടരണമെന്നുമാണ് മുഹമ്മദ് റിയാസ് സ്വാലിഹയോട് പറഞ്ഞത്.പഴയങ്ങാടി സുൽത്താൻ തോടിന്റെ കിഴക്കെ അറ്റമായ വാടിക്കൻ കടവിൽ നിന്നാണ് സ്വാലിഹ കയാക്കിംഗ് തുടങ്ങിയത്. പഴയങ്ങാടി പുഴയിലൂടെ മാട്ടൂൽ ഭാഗത്തേക്കുള്ള യാത്ര ചെയ്ത് അറബിക്കടലിൽ പ്രവേശിച്ച് 12 കിലോമീറ്റർ തുഴഞ്ഞു. ഇവിടെ നിന്ന് ചൂട്ടാട് ഭാഗത്തിലൂടെ പാലക്കോട് വഴി തിരിച്ച് സുൽത്താൻ തോടിലേക്ക് കയറുകയായിരുന്നു.പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് സ്വാലിഹ.
പിതാവായ റഫീഖിന്റെ പ്രോത്സാഹനത്തിലാണ് ഈ കുട്ടി കയാക്കിംഗിലേക്ക് തിരിഞ്ഞത്. 2017 ൽ പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി സ്വാലിഹ ചൂട്ടാട് ബീച്ച് മുതൽ വാടിക്കൽ കടവ് വരെ 10 കിലോമീറ്റർ കയാക്കിംഗ് നടത്തിയിരുന്നു. പിന്നാലെ സി ബി.എസ്.ഇ അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ ചലഞ്ചേഴ്‌സ് എന്ന തലക്കെട്ടോടെ ഈ നേട്ടം പാഠ്യഭാഗമായി. ഒറ്റ വീലുള്ള ഇലക്ട്രിക് സ്‌കൂട്ടർ അനായാസം കൈകാര്യം ചെയ്തും ശ്രദ്ധനേടിയിട്ടുണ്ട് ഈ മിടുക്കി. 2015 ൽ പയ്യന്നൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് 20 കിലോമീറ്റർ റോളർ സ്‌കേറ്റിംഗ് ചെയ്തതും 2020 ൽ സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം' പുരസ്‌ക്കാരം ഉൾപ്പെടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഇതിനകം സ്വാലിഹയെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |